/sathyam/media/media_files/2025/01/01/2WKtTJRg4mVCo4iDbXHs.jpg)
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചെന്ന് പരാതി. അസം സ്വദേശി മൊമീനുൽ ഇസ്‌ലാമിന് ആണ് മർദനമേറ്റത്.
ജോലിക്ക് പോയ വീട്ടിലെ ഉടമസ്ഥൻ മാലമോഷണം ആരോപിച്ചിരുന്നു. തുടർന്ന് നാട്ടുകാർ തടഞ്ഞു വെക്കുകയും പൊലിസ് എത്തി മർദിച്ചെന്നുമാണ് പരാതി.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കൂടരഞ്ഞി പനച്ചിക്കൽ സ്വദേശിയുടെ വീട്ടിലേക്ക് മൊമീനുൽ ഇസ്ലാമിനെ ജോലിക്കായി വിളിച്ചത്.
ഉച്ചക്ക് രണ്ട് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ മുമീനുൽ ഇസ്ലാമിനെ വീട്ടിനകത്തേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചെറുക്കാൻ ശ്രമിച്ചതോടെയാണ് ആക്രമണ ശ്രമമുണ്ടായത്.
ഇതിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മുമീൻ്റെ ദൃശ്യങ്ങൾ വീട്ടുടമസ്ഥൻ പ്രചരിപ്പിക്കുകയും മാല മോഷ്ടിച്ചെന്ന് ആരോപിക്കുകയുമായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയും പൊലീസെത്തി മർദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനെയും മർദിച്ചുവെന്നും പരാതിയുണ്ട്.
സംഭവത്തിൽ പരിക്കേറ്റ മൊമീൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുടമസ്ഥനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.