
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സമരത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം. പരിശീലനം ലഭിച്ച എസ്ഡിപിഐ പ്രവർത്തകരാണ് പൊലീസിനെ ആക്രമിച്ചതും മറ്റ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതും.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം സെക്രട്ടേറിയേറ്റ് വാർത്തകുറിപ്പിൽ പറയുന്നു. കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റാണ്.
'കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുർഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങൾ ദീർഘകാലമായി സമരത്തിലാണ്.
ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടികൾ ഉണ്ടാവണം.
ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങൾ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു.
പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്ച നടന്ന സമരത്തിൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികൾ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു'വെന്ന് സിപിഎം ജില്ല സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും സ്വത്ത് വകകൾ നശിപ്പിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേർന്ന എസ്ഡിപിഐ ക്രിമിനലുകളാണ്.
നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷ ണം നടത്തണമെന്നും ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.