തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായുള്ള സര്‍വെയെന്ന പേരില്‍ സിപിഎം അനുകൂലികള്‍ വ്യാജ ഫോണ്‍ റെക്കോര്‍ഡ് പ്രചരിപ്പിക്കുന്നതായി പരാതി. പ്രചരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നിയമനപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി

താങ്കളുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരാര്‍ഥിയായി ആര് വരണമെന്നാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ താനൊരു കോണ്‍ഗ്രസുകാരനാണെങ്കിലും സിപിഎം സ്ഥാനാര്‍ഥിയേ ഇവിടെ വിജയിക്കുകയുള്ളൂവെന്ന് പറയുന്നതാണ് പ്രചരിക്കുന്ന ഫോണ്‍ റെക്കോര്‍ഡ്.

New Update
img(93)

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കായുള്ള സര്‍വെയെന്ന പേരില്‍ സിപിഎം അനുകൂലികള്‍ വ്യാജ ഫോണ്‍ റെക്കോര്‍ഡ് പ്രചരിപ്പിക്കുന്നതായി പരാതി. 

Advertisment

വ്യാജ പ്രചരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ നിയമനപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഫിയാന്‍ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി.


കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ഒരു സ്ത്രീ ശബ്ദമാണ് ഫോണ്‍ വിളിക്കുന്നത്. കോണ്‍ഗ്രസ് അംഗമാണോയെന്നും നിയമസഭാ മണ്ഡലമേതെന്നും ചോദിച്ചറിഞ്ഞ് കൊണ്ടാണ് സര്‍വേയുടെ തുടക്കം. 


താങ്കളുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരാര്‍ഥിയായി ആര് വരണമെന്നാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ താനൊരു കോണ്‍ഗ്രസുകാരനാണെങ്കിലും സിപിഎം സ്ഥാനാര്‍ഥിയേ ഇവിടെ വിജയിക്കുകയുള്ളൂവെന്ന് പറയുന്നതാണ് പ്രചരിക്കുന്ന ഫോണ്‍ റെക്കോര്‍ഡ്. എന്നാല്‍, പ്രചരിച്ചുകൊണ്ടിരിക്കുന്നത് പൂര്‍ണമായും വ്യാജമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചു.

'കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ഇത്തരമൊരു ഫോണ്‍ സന്ദേശം പുറത്തുപോയിട്ടില്ലെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ കാര്യമാണ്. ഇതിനകത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ക്ലിപ്പിന്റെ ഉറവിടം എവിടെ നിന്നാണെന്ന് പൊലീസ് കണ്ടെത്തണം. 


പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവർത്തിക്കാൻ ആരാണ് അവര്‍ക്ക് അവകാശം കൊടുത്തത്? കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നാലാംകിട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്ന് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകേണ്ടതുണ്ട്'. യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.


യുഡിഎഫിന്റേയും കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനായി പലതരത്തിലുള്ള സര്‍വേകള്‍ പല മണ്ഡലങ്ങളിലും നടക്കുന്നുണ്ട്. പൊന്നാനിയിലും പേരാമ്പ്രയിലും ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സര്‍വേകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ സര്‍വേ നടക്കുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment