/sathyam/media/media_files/lVdGKB8ubw7nYNLXJJUG.jpg)
കോഴിക്കോട്: ആർ.എസ്.എസ് - എ.ഡി.ജി.പി കൂടിക്കാഴ്ചയും പി.വി. അൻവർ ഉയർത്തിവിട്ട പരാതികളും മതന്യൂനപക്ഷങ്ങൾക്കിടയിൽ ഇടത് മുന്നണിക്കെതിരെ അവിശ്വാസം പടര്‍ത്തുന്നതിനിടെ സി.പി.എമ്മിന് ഒപ്പം നിൽക്കുന്ന മുസ്ലിം സംഘടനകളും പാർട്ടിയെ കൈവിടുന്നു.
എക്കാലവും സി.പി.എമ്മിനൊപ്പം നിന്നിരുന്ന കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുളള സുന്നിവിഭാഗമാണ് പുതിയ വിവാദങ്ങളിൽ സർക്കാരിനെയും പാർട്ടിയേയും കൈവിടുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്.
കാന്തപുരം സുന്നികളുടെ വിദ്യാർത്ഥി സംഘടനയായ സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻെറ മുഖപത്രമായ 'രിസാല' സർക്കാരിനെയും പാർട്ടിയേയും രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം എഴുതി.
കലിപൂണ്ട് 'രിസാല'
എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം, പി.ആർ ഏജൻസി വിവാദം എന്നീ വിഷയങ്ങളിലാണ് 'രിസാല'യുടെ രൂക്ഷ വിമർശനം. പിണറായി വിജയൻ ആരുടെ പി ആർ ഏജൻസി എന്നതാണ് മുഖപ്രസംഗത്തിൻെറ തലക്കെട്ട് പോലും.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ സി.പി.എമ്മിന് ഉത്തരമില്ലെന്നും അഭിമുഖം ബിജെപിക്ക് ഗുണകരമായ രീതിയിൽ പ്രചരിച്ചുവെന്നും രിസാലയുടെ മുഖപ്രസംഗം വിമർശിച്ചു.
മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവിൽ നടപ്പിലാക്കുകയാണ്. എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചകളെ സി.പി.എം നിസാരവൽക്കരിക്കുകയാണ്. എ.ഡി.ജി.പിക്ക് എതിരെ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും മുഖപ്രസംഗം ചോദിക്കുന്നു.
പൊലീസിന്റെ മാനോവീര്യം തകർക്കരുതെന്ന ക്യാപ്സൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുകയാണ്.
മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയമുണ്ട്. അധികാരാർത്തിയിൽ സിപിഎം ചെന്നുപതിച്ച അപചയത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണ്.
സിപിഎം ഇവിടെ കാണില്ലെന്ന് മുന്നറിയിപ്പ്
സി.പി.എം ഇങ്ങനെ പോയാൽ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാനെന്നും മുഖപ്രസംഗം വിമർശിച്ചു. മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഎം വീണുപോയെന്നും രിസാല വിമർശിക്കുന്നുണ്ട്.
''ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിക്കുന്ന ഹിന്ദു അഭിമുഖ വിവാദത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം നൽകാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. വസ്തുതകൾ എന്തൊക്കെയായാലും ഗുണഭോക്താക്കൾക്ക് അവർ ഉദ്ദേശിച്ചത് ലഭിച്ചു കഴിഞ്ഞു. ബി.ജെ.പിക്ക് ഗുണകരമായ രീതിയിൽ അതെല്ലാം പ്രചരിക്കപ്പെട്ടു കഴിഞ്ഞു എന്നത് ഇതോടൊപ്പം ചേർത്ത് മനസിലാക്കേണ്ടതുണ്ട്.
സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. എനിക്ക് തന്തയില്ലാ മുസ്ളീങ്ങളുടെ ശവശരീരം വേണമെന്ന് ആക്രോശിച്ച രമൺ ശ്രീവാസ്തവയെ പൊലിസ് ഉപദേശകനായി വാഴിച്ചാണ് പിണറായി വിജയൻ ആരംഭിക്കുന്നത് തന്നെ. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത പൊലീസ് നയങ്ങൾ അവിടെ തുടങ്ങുകയായിരുന്നു.
പിന്നീട് പലഘട്ടങ്ങളിലും അതിൻെറ ആവർത്തനം നമ്മൾ കണ്ടു. പൊലിസിൻെറ മനോവീര്യം തകർക്കരുതെന്ന ക്യാപ്സൂൾ ഉരുവിട്ട് പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെളളംതൊടാതെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്ന സംശയം ഉയരുകയാണ്.'' റിസാലയിലെ മുഖപ്രസംഗം വിമർശിക്കുന്നു.
പിണറായി ഉരുണ്ടുകളിക്കുന്നെന്ന് സമസ്തയും
സി.പി.എമ്മിന് ഒപ്പം നിൽക്കുന്ന കാന്തപുരം സുന്നികൾ മാത്രമല്ല മറ്റ് മുസ്ലിം വിഭാഗങ്ങളില്‍ നിന്നും മുഖ്യമന്ത്രിയേയും പാർട്ടിയേയും വിമർശിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രക്ഷോഭകാലം മുതൽ സി.പി.എമ്മുമായും മുഖ്യമന്ത്രിയുമായും ഏറെ അടുപ്പം പുലർത്തുന്ന സമസ്തയും പുതിയ വിവാദങ്ങളിൽ സർക്കാരിന് എതിരാണ്.
സമസ്ത നേതാക്കൾ ശക്തമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം സമസ്തയുടെ മുഖപത്രമായ 'സുപ്രഭാതം' ദിനപത്രവും രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്. വിവാദവിഷയങ്ങൾ സംബന്ധിച്ച പ്രതിപക്ഷത്തിൻെറ ചോദ്യങ്ങൾ സഭാതലത്തിൽ ഉന്നയിക്കാൻ അനുവദിക്കാത്ത സമീപനവും പി.ആർ.ഏജൻസി വിവാദത്തിലെ മുഖ്യമന്ത്രിയുടെ ഉരുണ്ടുകളിയേയും വിമർശിച്ചാണ് സമസ്തയുടെ പത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയത്.
പാര്‍ട്ടിയുടെ അദ്ധ്വാനം പാഴായി
'ദി ഹിന്ദു' ദിനപത്രത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൻെറ വസ്തുത എന്തെന്ന് ഇനിയും ആർക്കും അറിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന മുഖപ്രസംഗം അഭിമുഖത്തിൽ ഗുരുതര പരാമർശം എങ്ങനെ കടന്നുകൂടി എന്നതിൽ ഉരുണ്ട് കളിയാണ് നടത്തുന്നതെന്നാണ് സമസ്ത മുഖപ്രസംഗത്തിലെ വിമർശനം.
മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെടുത്തിയെന്ന് പറയുമ്പോൾ ആ പ്രസ്താവന നൽകിയവർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും സമസ്ത ചോദിക്കുന്നു.
മുസ്ലിം വിഭാഗത്തിൽ പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയ അവിശ്വാസത്തിൻെറ പ്രതിഫലനമാണ് സമസ്തയുടെയും കാന്തപുരം സുന്നികളുടെയും പ്രസിദ്ധീകരങ്ങളിലൂടെ പുറത്തുവരുന്നത്.
വർഷങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് സി.പി.എം മുസ്ലിം സമുദായത്തിലെ സ്വാധീന കേന്ദ്രങ്ങളിലേക്ക് കടന്നുകയറിയത്. ആ അധ്വാനമാണ് ഇപ്പോൾ ദിവസങ്ങളിലെ വിവാദങ്ങളിലൂടെ പാഴായിപ്പോകുന്നത്.