/sathyam/media/media_files/2024/12/04/DJVFz5sLL7QrNpD8fQgK.jpg)
കോഴിക്കോട്: നേതൃതലത്തിൽ പ്രകടമായ ഭിന്നിപ്പ് സമസ്തയുടെ താഴെതട്ടിലേക്കും പടരുമ്പോൾ സംഘടന പിളർപ്പിലേയ്ക്ക്. സമസ്ത ജോയിന്‍റ് സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കത്തെ നിയന്ത്രിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭിന്നത.
സംഘടനയിലെ മുസ്ലിം ലീഗ് അനുഭാവികൾ ഒന്നടങ്കം നേതൃത്വത്തിന് എതിരെ സംഘടിക്കുമ്പോൾ മറുഭാഗത്ത് ഇതിനെതിരെ വിമർശനം കടുപ്പിക്കുകയാണ് ഉമർ ഫൈസി മുക്കത്തെ അനുകൂലിക്കുന്ന വിഭാഗം.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് തങ്ങളെ ഇകഴ്ത്തി കാണിക്കുകയും സാമുദായിക ഐക്യം തകര്‍ക്കുന്ന പരസ്യം മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെതിരെയുമാണ് സമസ്തതയിൽ ഭിന്നത രൂക്ഷമാക്കിയത്.
തുടക്കത്തിൽ നേതൃത്വത്തിൽ മാത്രം കണ്ട ഭിന്നിപ്പും വിമർശനങ്ങളും ഇപ്പോൾ സംഘടനയുടെ താഴെത്തട്ടിൽ വരെ എത്തിയിരിക്കുകയാണ്. കോഴിക്കോട് കൈതപ്പൊയില്‍ മഹല്ല് കമ്മറ്റി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നതോടെ കൂടുതൽ പ്രദേശിക കമ്മിറ്റികൾ സമാനമായ രീതിയിൽ പ്രതികരിക്കാനാണ് സാധ്യത.
അങ്ങനെ വന്നാൽ അത് സംഘടനയിൽ ഉടനീളം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സമസ്ത ജോയിന്‍റ് സെക്രട്ടറിയും മുശാവറ അംഗവുമായ ഉമര്‍ ഫൈസി മുക്കത്തെ നിയന്ത്രിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മുശാവറയ്ക്കാണ് മഹല്ല് കമ്മറ്റി പരാതി നല്‍കിയിരിക്കുന്നത്.
ആദ്യമായാണ് ഒരു മഹല്ല് കമ്മറ്റി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഇടതുമുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ചതില്‍ സുപ്രഭാതം പത്രത്തിന് വീഴ്ച്ചയുണ്ടായെന്ന് ചെയർമാനും സമസ്ത അധ്യക്ഷനുമായ ജിഫ്രിമുത്തുക്കോയ തങ്ങള്‍ തുറന്ന് സമ്മതിച്ചിരുന്നു.
എന്നാൽ വീഴ്ച പറ്റിയവർക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ നേതൃത്വം തയ്യാറായിട്ടില്ല എന്നതാണ് വിമർശനങ്ങൾക്കിടയാക്കുന്നത്. ഇക്കാര്യത്തിൽ കടുത്ത നിലപാട് തുടർന്നാൽ സമസ്ത പിളർപ്പിലേക്ക് നീങ്ങും എന്ന സൂചനകളാണ് ലഭിക്കുന്നത്.