/sathyam/media/media_files/2025/01/03/phkhQXLuOpLSSZIaXIoS.jpg)
കോഴിക്കോട്:വടകരയിൽ കാരവനിൽ നടന്ന ഇരട്ട മരണത്തിൽ വിദഗ്ധ സംഘത്തിൻ്റെ സംയുക്ത പരിശോധന ആരംഭിച്ചു. കാരവനിൽ എങ്ങനെയാണ് മരണത്തിന് കാരണമായ കാർബൺ മോണോക്സൈഡ് എത്തിയെന്ന് പരിശോധിക്കും.
എൻഐടി വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധനയ്ക്കായി എത്തി ചേർന്നത്. ഡിസംബർ 23 നാണ് വടകരയിൽ കാരവാനിൽ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരെയാണ് കാരവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. അതേ സമയം കാരവൻ നിർമാണ വിദഗ്ധരും പരിശോധനയുടെ ഭാഗമാവും. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടതിനാൽ നാട്ടുകാർ ആദ്യം പോലീസിനെ അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.