കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ. ഈ മാസം പത്ത് മുതൽ മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം.
ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) അറിയിച്ചു.
10 മുതൽ മരുന്ന് വിതരണം നിർത്തുമെന്ന് വ്യക്തമാക്കി വിതരണക്കാർ സൂപ്രണ്ടിന് കത്ത് നൽകി.
മരുന്നുവിതരണം നിർത്തുന്ന വിവരമറിയിച്ച് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് പുറമേ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ന്യായവില മരുന്നുവിൽപ്പനകേന്ദ്രം ഓഫീസർ ഇൻ ചാർജ്, മെഡിക്കൽ കോളേജ് അക്കൗണ്ട് ഓഫീസർ എന്നിവർക്കും കത്തയച്ചിട്ടുണ്ട്.
മരുന്ന് വിതരണം ചെയ്ത് 90 ദിവസത്തിന് ഉള്ളിലെങ്കിലും ബിൽ തുക ലഭ്യമാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.
കഴിഞ്ഞ വർഷം മരുന്ന് വിതരണം നിലച്ചതിന് പിന്നാലെ, മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ക്യാൻസർ രോഗികൾ ഉൾപ്പെടെ ദുരിതത്തിലായിരുന്നു.