/sathyam/media/media_files/2025/01/28/izzY7HtScz25w4xduhxS.jpg)
കോഴിക്കോട്: സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് നാളെ വടകരയിൽ കൊടിയേറുമ്പോൾ പുതിയ ജില്ലാ സെക്രട്ടറി ആരാകുമെന്നതാണ് പാർട്ടി നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഉയരുന്ന ചോദ്യം.
നിലവിലുളള ജില്ലാ സെക്രട്ടറി പി.മോഹനൻ, സെക്രട്ടറി പദവിയിൽ മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ സ്ഥാനം ഒഴിയുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറി ആരാകുമെന്ന ചർച്ച പാർട്ടിക്കുളളിലും പുറത്തും സജീവമാകാൻ കാരണം.
നിലിവിലുളള ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.ലതിക, സംസ്ഥാനകമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, കൺസ്യുമർ ഫെഡ് ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.മെഹബൂബ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.ദിനേശൻ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എന്നാൽ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസിന്റെ താൽപര്യമാകും ജില്ലാ സെക്രട്ടറിയാകാനുളള പ്രധാന മാനദണ്ഡമാകുക എന്നത് ഉറപ്പാണ്.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മന്ത്രിയുമായതോടെ പി.എ മുഹമ്മദ് റിയാസിന്റെ കൈകളിലാണ് കോഴിക്കോട് പാർട്ടിയുടെ നിയന്ത്രണം.
മുഹമ്മദ് റിയാസിന്റെ താൽപര്യം മാനദണ്ഡമാകുന്നതോടെ എം.മെഹബൂബ് ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തെയും യുവജന നേതാക്കളെയും മുൻനിർത്തി മുഹമ്മദ് റിയാസ് കരുക്കൾ നീക്കുമ്പോൾ എതിർ ശബ്ദങ്ങൾ ഉയരാനുളള സാധ്യത നന്നേകുറവാണ്.
അതുകൊണ്ടുതന്നെ ഉയർന്നുവന്ന പേരുകളിൽ എം.മെഹബൂബ് ജില്ലാ സെക്രട്ടറിയാകുമെന്ന് ഉറപ്പാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കം വന്നാൽ മാത്രമേ മറ്റ് പേരുകൾ പരിഗണിക്കപ്പെടാൻ സാധ്യതയുളളു.
തർക്കം വന്നാൽ എല്ലാവർക്കും സ്വീകാര്യൻ എന്ന നിലയിൽ എ.പ്രദീപ് കുമാറിന്റെ പേര് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ പ്രദീപ് കുമാർ ഇപ്പോൾ പിണറായി പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുന്ന നേതാവാണെങ്കിലും മുഹമ്മദ് റിയാസിന് അനഭിമതനാണ്. 2009 ൽ മുഹമ്മദ് റിയാസ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ പ്രദീപ് കുമാറും ഉണ്ടെന്ന സംശയം ഇനിയും മാറാത്തതാണ് കാരണം.
പ്രദീപ് കുമാർ അല്ലെങ്കിൽ കെ.കെ.ലതികയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള മറ്റ് പേരുകാര്‍.
ലതികയെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്താൽ കേരളത്തിലെ ആദ്യത്തെ വനിതാ ജില്ലാ സെക്രട്ടറി എന്ന് അവകാശപ്പെടാമെന്നതാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന നേതൃത്വം കൂടി പിന്തുണച്ചാൽ ലതികയ്ക്ക് അനായാസം കോഴിക്കോട്ടെ പാർട്ടിയുടെ അമരത്തേക്ക് കടന്നിരിക്കാം. എന്നാൽ ലതികയും മുഹമ്മദ് റിയാസിന് അത്രക്ക് സ്വീകാര്യയല്ല. ജില്ലാ സെക്രട്ടറി പി.മോഹനനുമായുളള അകൽച്ചയാണ് ലതികയോടുളള താൽപര്യക്കുറവിനും കാരണം.
പി,എസ്.സി കോഴ ആരോപണം പുറത്തുവന്നതും നഗരത്തിലെ ഏരിയാ കമ്മിറ്റി അംഗവുമായ പ്രമോദ് കോട്ടുളിയുടെ പാർട്ടിയിൽ നിന്നുതന്നെയുളള പുറത്താകലിന്റെയും പിന്നിൽ റിയാസും പി.മോഹനനും തമ്മിലുളള ഭിന്നത ആണെന്ന് അക്കാലത്ത് തന്നെ വെളിപ്പെട്ടിരുന്നു.
യുവനേതാവായ ദിനേശനും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പടാൻ അർഹതയുളള ആളാണ്. എന്നാൽ എം.മെഹബൂബിനോടാണ് റിയാസിന് കൂടുതൽ താൽപര്യം എന്നതിനാൽ അദ്ദേഹം തന്നെ ജില്ലാ സെക്രട്ടറിയാകാനാണ് എല്ലാ സാധ്യതയും.
മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായതോടെ കോഴിക്കോട്ടെ സി.പി. എമ്മിലെ ശാക്തിക ബലാബലത്തിൽ വലിയ മാറ്റം വന്നു.
പി.മോഹനൻ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീം ആയിരുന്നു ജില്ലയിലെ പാർട്ടിയുടെ അവസാന വാക്ക്.
എളമരം കരീം കഴിഞ്ഞാൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനായിരുന്നു ജില്ലയിലെ സംഘടനാ ശ്രേണിയിലെ രണ്ടാമൻ.
എന്നാൽ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പി.എ.മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയതോടെ സ്ഥിതി മാറി.
ജില്ലയുടെ സംഘടനാ ചുമതലയും ഭരണ ചുമതലയും റിയാസിലേക്ക് ചുരുങ്ങിയതോടെ എളമരത്തിന് ഒപ്പം നിന്നവർ എല്ലാം പതിയെ റിയാസിനൊപ്പമായി. ഈ മാറ്റം പുതിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് തീർച്ചയാണ്.