കോഴിക്കോട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യു.ഡി.എഫ് സജീവമാക്കുന്നതിനിടെ മുൻ എം.എം.എൽ. പി.വി അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തീരുമാനം ഉടനുണ്ടായേക്കുമെന്ന് സൂചന.
മെയ് രണ്ടിന് കോഴിക്കോട് ഡി.സി.സി ഓഫീസിലെ പുതിയ കരുണാകര മന്ദിരത്തിൽ വെച്ച് ചേരുന്ന മുന്നണിയുടെ ഏകോപനസമിതി യോഗത്തിൽ ഇക്കാര്യമടക്കം ചർച്ചയായേക്കും.
/sathyam/media/media_files/2025/01/23/EGjlVzYcH79ePqlNXL17.jpg)
മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിലയിരുത്തലും യോഗത്തിൽ നടക്കും. മുതിർന്ന നേതാവ് കെ.പി അനിൽ കുമാറിനാണ് പാർട്ടി മണ്ഡലത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.
ഇക്കഴിഞ്ഞയിടെ അൻവറുമായി പ്രതിപക്ഷനേതാവ്, കെ.പി.സി.സി അദ്ധ്യക്ഷൻ എന്നിവരടക്കം നടത്തിയ ചർച്ചകളിൽ തൃണമൂൽ കോൺഗ്രസിന് മുന്നണിയിൽ അംഗത്വം നൽകാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. അൻവർ കാര്യങ്ങൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അൻവർ തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിച്ച് സംസ്ഥാനത്ത് പാർട്ടി രൂപീകരിക്കണമെന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച നിർദ്ദേശം. ഇക്കാര്യത്തിലുള്ള നടപടികളും യു.ഡി.എഫ് വിലയിരുത്തിയേക്കും.
/sathyam/media/media_files/gXgCX8eCTLdvqvVPz6J0.jpg)
അൻവറുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയും യു.ഡി.എഫിൽ റിപ്പോർട്ട് ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം പോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള സജീവനീക്കമാണ് യു.ഡി.എഫ് നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിട്ടില്ലെങ്കിലും നിലമ്പൂരിൽ ആകെ 263 പോളിംഗ് ബൂത്തുകൾ ഉണ്ടാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി കഴിഞ്ഞു. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകൾക്ക് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ആക്‌സിലറി ബൂത്തുകൾക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കേണ്ടത്.
കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ കമ്മീഷന് സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതംഗീകരിച്ചതോടെയാണ് പോളിംഗ് ബൂത്തുകളുടെ എണ്ണം കൂടിയത്.