തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിന് ആവേശം പകർന്ന പുന:സംഘടനയ്ക്ക് പിന്നിലെ കാരണങ്ങൾ പലതാണ്. പാർട്ടിയെ അധികാരത്തിലേറ്റാൻ ഒറ്റമനസോടെ പ്രവർത്തിക്കുകയെന്ന ലക്ഷ്യമാണ് പരമപ്രധാനമായുള്ളത്.
ഗ്രൂപ്പ് പ്രവർത്തനത്തിൽ താളം തെറ്റിയ സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ ഏർപ്പെടുത്തിയ സുധാകരന്റെ പേരിൽ ഉദയം ചെയ്ത ഗ്രൂപ്പിനെ കൂടിയാണ് പുന:സംഘടനയിലൂടെ ഹൈക്കമാന്റ് മുളിയിലെ നുള്ളിയത്.
സുധാകര ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ച നിലവിൽ സ്ഥാനം നഷ്ടപ്പെടാന്‍ പോകുന്ന ഉന്നതൻ അവസാനം നടത്തിയ നീക്കങ്ങളാണ് ഹൈക്കമാന്റിൽ കടുത്ത അതൃപ്തി വളർത്തിയത്.
/sathyam/media/media_files/2025/05/06/mMNYSNiFdqQbxjtdy7F1.jpg)
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമെന്ന സന്ദേശം രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ എന്നിവർ നൽകിയിട്ടും അതിനെ അവഗണിച്ച് സുധാകരനെ ഇരുട്ടിൽ നിർത്തിയായിരുന്നു കെ.പി.സി.സി ഉന്നതന്റെ നീക്കങ്ങൾ.
ഇതിനായി കെ.പി.സി.സി ഓഫീസിലെ ചില ജീവനക്കാരും കൂട്ടുനിന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഈ ഉന്നതനെ എഐസിസി നിരീക്ഷിക്കുകയാണ്.
സുധാകരനെ മാറ്റുമെന്ന സന്ദേശം പൊതിഞ്ഞാണ് ഡൽഹിയിൽ അദ്ദേഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടത്. മറ്റുള്ള സംസ്ഥാനങ്ങളിൽ പുന:സംഘടന നടക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും മാറ്റം വരുമെന്നുമുള്ള സന്ദേശമാണ് അദ്ദേഹത്തിന് ഡൽഹി നൽകിയത്.
അദ്ദേഹം അവിടെ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ തിരിച്ചെത്തിയതോടെ അന്ന് കെ.പി.സി.സിയിലെ ഉന്നത സ്ഥാനം വഹിച്ചിരുന്ന വ്യക്തി ഇതിനെ തടയിടാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ചില ചാനലുകളിലും പത്രങ്ങളിലും സധാകരന്റെ മാറ്റം സംബന്ധിച്ച് വന്ന വാർത്തകളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ സുധാകരഗ്രൂപ്പുണ്ടെന്ന് വരുത്തി തീർക്കാൻ ചില ആളുകളെ നിയോഗിച്ച് പോസ്റ്റർ പതിക്കുകയും ചെയ്തു.
/sathyam/media/media_files/2025/05/08/fICozJBIzruvKnruG052.jpg)
മൂന്നാം ഘട്ടത്തിലാണ് ചാനലുകൾക്ക് സുധാകരനെ കൊണ്ട് ബൈറ്റ് നൽകിച്ചത്. ഇതിന് പുറമേ ഏഷ്യാനെറ്റ് സംഘത്തെ കെ.പി.സി.സി ഓഫീസിൽ വിളിച്ചു വരുത്തി സുധാകരന്റെ അഭിമുഖം നൽകിക്കുകയും ചെയ്തു. പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും ഫ്‌ളക്‌സ് സ്ഥാപിച്ചും പ്രതിരോധം തീർത്തു.
രണ്ട് ഘട്ടങ്ങൾ പിന്നിട്ടതോടെ ഹൈക്കമാന്റ് വെട്ടിലായിരുന്നു. സുധാകരന് പകരം തീരുമാനിച്ച ആന്റോ ആന്റണിക്കെതിരായുള്ള സൈബർ ആക്രമണവും കൂട്ടത്തിൽ നടത്തിയതും ഈ ഉന്നതനും അദ്ദേഹത്തിന്റെ കോക്കസും ഇടപെട്ടാണെന്നതും സൂചനകളുണ്ട്.
ഇന്നലെ ഇക്കാര്യം ആന്റോ ആന്റണി മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. തുടർന്നും ഹൈക്കമാന്റ് മാറ്റത്തിനായുള്ള ചർച്ചകൾ സജീവമാക്കിയതോടെയാണ് ഉന്നതൻ വെള്ളാപ്പള്ളിയെ രംഗത്തിറക്കിയത്.
സുധാകരന് പകരം കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ 'ഏത് പട്ടി'യുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
/sathyam/media/media_files/2025/03/26/k5NTYc6h42DmcETR2hPG.jpg)
മുമ്പ് തന്നെ കോൺഗ്രസിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ചിരുന്ന വെള്ളാപ്പള്ളി നടേശൻ കെ.സുധാകരനെ മാറ്റാതിരിക്കാൻ രംഗത്തിറങ്ങിയത് സംശയങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
ആന്റോ ആന്റണിക്കെതിരായും വെള്ളാപ്പള്ളി രൂക്ഷ വിമർശനമാണ് നടത്തിയത്. ഇതോടെ അദ്ദേഹത്തിന് പകരം പരിഗണിക്കപ്പെട്ട സണ്ണി ജോസഫിനെ ഹൈക്കമാന്റ് വേഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.
ഹൈക്കമാന്റിനെ വെല്ലുവിളിച്ച ഉന്നതന് രാഷ്ട്രീയ വനവാസം വിധിക്കണമെന്നാണ് ഹൈക്കമാന്റിനോട് ചില സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.