പുന:സംഘടന 'തുടരും'. രണ്ടാഴ്ച്ചയ്ക്കകം കെപിസിസി ഭാരവാഹികളെ നിയമിച്ചേക്കും. 10 ഡിസിസി അദ്ധ്യക്ഷൻമാരും മാറുമെന്ന് സൂചന. ജംബോ കമ്മിറ്റിക്കെതിരെ നേതൃത്വത്തിൽ കടുത്ത എതിർപ്പ്. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25 -ല്‍ ഒതുക്കാന്‍ നീക്കം. സെക്രട്ടറിമാർ പരമാവധി 50 -ൽ ഒതുങ്ങും. ഡിസിസി ഭാരവാഹികളും 50 -ല്‍ താഴെ മതിയെന്ന് ആലോചന. മുഖം മിനുക്കാൻ അരയും തലയും മുറുക്കി ഹൈക്കമാന്‍റ്

ഓരോ ജനറൽ സെക്രട്ടറിമാർക്ക് നൽകുന്ന ജില്ലാ ചുമതലയിലും മറ്റ് കാര്യങ്ങളിലും സഹായിക്കാൻ രണ്ട് സെക്രട്ടറിമാരെ കൂടി നിയോഗിച്ചേക്കും.  

New Update
congress

തിരുവനന്തപുരം: കെ.പി.സി.സി തലപ്പത്ത് മാറ്റം വരുത്തിയുള്ള ദേശീയ നേതൃത്വത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും മാറ്റം വന്നേക്കുമെന്ന് സൂചന. 

Advertisment

കെ.പി.സി.സി അദ്ധ്യക്ഷനായി സണ്ണി ജോസഫിനെയും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും മാത്രമാണ് ഇതുവരെ നിയമിച്ചത്.  ഇനി കെ.പി.സി.സി ട്രഷറർ, വൈസ് പ്രസിഡന്റുമാർ, സംഘടനാ ജനറൽ സെക്രട്ടറി എന്നിവരെയാണ് നിയമിക്കാനുള്ളത്. നിലവിലുള്ള നാല് ഉപാദ്ധ്യക്ഷൻമാരുടെ എണ്ണത്തിലും ചിലപ്പോൾ കുറവ് വന്നേക്കാം. 


sunny joseph

ജനറൽ സെക്രട്ടറി, സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരെയും ഡി.സി.സി അദ്ധ്യക്ഷൻമാരെയും ഇതിന് പുറമേ തീരുമാനിക്കും. 21 ജനറൽ സെക്രട്ടറിമാരെയും ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറി എന്ന അനുപാതത്തിൽ 42 സെക്രട്ടറിമാരെയും വെയ്ക്കണമെന്ന തരത്തിൽ നേരത്തെ ധാരണയായിരുന്നു. 

ഇതിൽ നിന്നും പരമാവധി ജനറൽ സെക്രട്ടറിമാർ 25 എന്ന തരത്തിലേക്കാണ് ആലോചന നീങ്ങുന്നത്. നൂറിൽ താഴെ ഭാരവാഹികൾ മതിയെന്നും ജംബോ കമ്മിറ്റി അനുവദിക്കാനാവില്ലെന്നുമാണ് നേതാക്കൾക്കിടയിൽ രൂപപ്പെട്ടിട്ടുള്ള പൊതു ധാരണ.

നിലവിൽ കാര്യക്ഷമമായ പ്രവർത്തനം കാഴ്ച്ചവെയ്ക്കുന്ന ജനറൽ സെ്രകട്ടറിമാരെ നിലനിർത്തണമെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെ്രകട്ടറി ദീപദാസ് മുൻഷി, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി മോഹനൻ, അറിവഴകൻ എന്നിവർ നൽകിയിട്ടുള്ള റിപ്പോർട്ട് കൂടി വിലയിരുത്തിയാവും മാറ്റങ്ങളുണ്ടാവുക. 


ഇവർക്ക് പുറമേ ഭാരവാഹികളെപ്പറ്റി മറ്റൊരു സംഘവും എ.ഐ.സി.സിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. പാർട്ടിയുടെ താഴേത്തട്ടിലേക്ക് നിർദ്ദേശങ്ങളും മറ്റും നൽകുകയും പ്രവർത്തനങ്ങൾ എകോപിപ്പിക്കുകയും ചെയ്യുന്ന സംഘടനാ ശേഷിയുള്ളവരെ നിയോഗിക്കണമെന്നും ചെറുപ്പക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നുമാണ് ആലോചനകളുള്ളത്. 


ഓരോ ജനറൽ സെക്രട്ടറിമാർക്ക് നൽകുന്ന ജില്ലാ ചുമതലയിലും മറ്റ് കാര്യങ്ങളിലും സഹായിക്കാൻ രണ്ട് സെക്രട്ടറിമാരെ കൂടി നിയോഗിച്ചേക്കും.  

congress flag
 
നിലവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന 4 ഡിസിസി അധ്യക്ഷന്മാരെ നിലനിർത്തണമെന്ന ആവശ്യമുണ്ടെങ്കിലും ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. ഡി.സി.സി അദ്ധ്യക്ഷൻമാരിൽ ചിലരെ മാത്രം നിലനിർത്തുന്നതിനോട് ഒരു വിഭാഗം നേതാക്കൻമാർ എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. 


ഡി.സി.സികളെ ശക്തിപ്പെടുത്താൻ എ.ഐ.സി.സി കർമ്മ പദ്ധതി പ്രഖ്യാപിച്ചതിനാൽ തന്നെ ഹൈക്കമാന്റുമായി ആലോചിച്ച ശേഷമാവും അദ്ധ്യക്ഷൻമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 


ഡി.സി.സികളിൽ 50ൽ താഴെ ഭാരവാഹികളെ ഉൾക്കൊള്ളിച്ചാൽ മതിയെന്ന ധാരണയും ഏതാണ്ട് രൂപപ്പെട്ടു കഴിഞ്ഞു. നിലവിൽ പാർട്ടി നൽകിയിട്ടുള്ള അസൈൻമെന്റുകൾ കൃത്യമായി പൂർത്തിയാക്കിയവരെയും പാർട്ടി മറ്റ് പദവികളിലേക്ക് പരിഗണിക്കും.