New Update
/sathyam/media/media_files/ASPxDxGDjM6z411CR9rn.jpg)
കൽപറ്റ: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. സൈന്യത്തിനൊപ്പം ഡോഗ് സ്‌ക്വാഡും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
ഇന്നലെ രാത്രിയോടെ നിർത്തിവച്ച രക്ഷാപ്രവർത്തനമാണ് ഇന്നു രാവിലെ പുനഃരാരംഭിച്ചത്. ഇന്നു കൂടുതൽ യന്ത്രങ്ങൾ എത്തിച്ചായിരിക്കും രക്ഷാപ്രവർത്തനം. 15 മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും ദുരന്തമുഖത്തേക്ക് എത്തിക്കും. മണ്ണിനടിയിലുള്ളവരെ കണ്ടെത്താൻ ഐബോഡ് ഉപയോഗിക്കും.
രക്ഷാപ്രവർത്തനത്തിനായി 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. കര, നാവിക, ദുരന്തനിവാരണ സേനകളും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധപ്രവർത്തകരുമാണ് രക്ഷാ പ്രവർത്തനത്തിന് രംഗത്തുള്ളത്. രക്ഷാ പ്രവർത്തനത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. 1592 പേരെയാണ് ഇതുവരെ രക്ഷിച്ചത്. 8107 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ട്.
തകർന്നടിഞ്ഞ വീടുകൾക്കുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.