/sathyam/media/media_files/2025/06/01/91vfImz1L9pDgtV1hEDS.jpg)
തിരുവനന്തപുരം: സമരങ്ങളെയും ജനകീയ ആവശ്യങ്ങളെയും പ്രക്ഷോഭങ്ങളെയും വകവയ്ക്കാതെ മുന്നോട്ടു പോവുന്ന പിണറായി സർക്കാരിന്റെ രീതി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാറ്റേണ്ടി വരും.
കടുത്ത ഭരണവിരുദ്ധ വികാരം കൂടിയാണ് നിലമ്പൂരിൽ തിരിച്ചടിച്ചതെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. അതിനാൽ സർക്കാരിന്റെ ശൈലി തിരുത്താതെ ഇനി മുന്നോട്ടുപോകാനാവില്ല. അനവധി രക്ഷരൂക്ഷിത സമരങ്ങളിലൂടെ വളർന്ന പാർട്ടിയുടെ സർക്കാരിന് സമരങ്ങളെ എങ്ങനെ അവഗണിക്കാനാവുമെന്നാണ് പരക്കെയുള്ള ചോദ്യം.
സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാർ നടത്തുന്ന സമരം 150ദിവസത്തോളമായി. വിവിധ റാങ്ക് ലിസ്റ്റുകളിലുള്ളവർ അതികഠിനമായ സമരം നടത്തിയിട്ടും സർക്കാർ അനങ്ങിയില്ല. മുൻകാലങ്ങളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതടക്കം ആശ്വാസ നടപടികൾ ഉണ്ടാവുമായിരുന്നു.
എന്നാൽ ഒരു സമരത്തെയും വകവയ്ക്കാതിരിക്കുകയും സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതിരിക്കുകയും സമരം നടത്തുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്.
സൈബർ തള്ളുകൾ കൊണ്ട് ജനവികാരം മറികടക്കാനാവില്ല. ജനവികാരം മാനിച്ച് ഭരണത്തിലും നയങ്ങളിലും തിരുത്തലുകളില്ലാതെ വിജയവഴി അസാദ്ധ്യമെന്ന് എൽ.ഡി.എഫ് തിരിച്ചറിയുന്നു
232രൂപയെന്ന തുച്ഛമായ പ്രതിദിനവേതനം കൂട്ടിക്കിട്ടാൻ മഴയും വെയിലും വകവയ്ക്കാതെ 53ദിവസമായുള്ള ആശമാരുടെ സമരം തുടരുന്നതിനിടെ, പി.എസ്.സി ചെയർമാനും 19അംഗങ്ങൾക്കും ലക്ഷങ്ങൾ ശമ്പള വർദ്ധനവ് അനുവദിച്ചത് ജനവികാരം എതിരാക്കി.
ഇവരുടെ ശമ്പളത്തിൽ 1.63ലക്ഷം വരെയാണ് ഉയർത്തിയത്. ചെയർമാന് 3,47,355രൂപയും എച്ച്.ആർ.എയും മറ്റ് അലവൻസുകളും ലഭിക്കും. അംഗങ്ങൾക്ക് 3,39,590രൂപയും അലവൻസുകളുമുണ്ട്. കേന്ദ്രനിരക്കിലെ ഡി.എയായതിനാൽ വർഷത്തിൽ രണ്ടുവട്ടം ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളംകൂടും.
വർഷം രണ്ടുവട്ടം കേന്ദ്ര ഡി.എ കൂട്ടാറുണ്ട്. സർക്കാർ ജീവനക്കാർക്ക് ആറ്ഗഡു ഡി.എ.കുടിശികയായി 4000കോടിയും ശമ്പളപരിഷ്കരണ കുടിശികയായി 2000കോടിയും കൊടുക്കാനുണ്ട്. ഇത് കൊടുക്കാതിരിക്കെയാണ്, പി.എസ്.സിക്കായി വാരിക്കോരി നൽകിയത്.
സംസ്ഥാനത്തെ മിനിമം വേതനമായ 700രൂപ തങ്ങൾക്കും കിട്ടണമെന്നാവശ്യപ്പെട്ടാണ് ആശമാർ സമരത്തിലുള്ളത്. അവർക്ക് ശാഠ്യവും നിർബന്ധബുദ്ധിയുമാണെന്നും രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ലെന്നുമൊക്കെയാണ് സർക്കാർ നിലപാട്.
സമരക്കാരെ നയിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ആശമാരെ ഹെൽത്ത് വർക്കർമാരാക്കുകയെന്ന യഥാർത്ഥ ആവശ്യമുന്നയിക്കാതെ കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്. 26000ആശമാരിൽ 354പേർ മാത്രമാണ് സമരത്തിലുള്ളത്. ഇത് 1.34% മാത്രമാണ്.
സമരക്കാർ പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരമുണ്ടാവും. അല്ലെങ്കിൽ ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ല. ഒറ്റ തൊഴിലാളി സംഘടനയും സമരത്തെ പിന്തുണയ്ക്കുന്നില്ല- ഇങ്ങനെയാണ് ആശാ സമരത്തെ സർക്കാർ പുച്ഛിച്ചത്.
നിലമ്പൂർ ഫലത്തിലൂടെ ജനവികാരം എതിരാണെന്ന് സർക്കാർ മനസിലാക്കിയ സ്ഥിതിക്ക് ആശാവർക്കർമാരുടെ കൂലി കൂട്ടിയാവട്ടെ ആദ്യ തിരുത്തൽ എന്നാണ് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ പറയുന്നത്.
എന്നാൽ ആശമാരോട് കേന്ദ്രമാണ് വഞ്ചന കാട്ടുന്നതെന്നും ഉറപ്പുള്ള പതിനായിരം രൂപ ഓണറേറിയത്തിൽ 8200സംസ്ഥാനവും 1800കേന്ദ്രവുമാണ് നൽകുന്നതെന്നും 8200രൂപ നൽകുന്ന സംസ്ഥാനത്തിനെതിരെയാണ് സമരമെന്നുമൊക്കെയാണ് സർക്കാരിന്റെ ന്യായീകരണം.
ആശമാരുടെ ശമ്പളം വർദ്ധിപ്പിച്ചാൽ പത്തോ ഇരുപതോ കോടി പ്രതിവർഷം ഖജനാവിന് അധിക ബാദ്ധ്യതയുണ്ടാവും. എന്നാൽ ധൂർത്തും വേണ്ടപ്പെട്ടവർക്കായി വാരിക്കോരി നൽകുകയും ചെയ്യുന്ന സർക്കാരിന് ഇതൊരു ബാദ്ധ്യതയാവില്ലെന്ന് ഉറപ്പാണ്.
ഭരണത്തിന്റെ വിലയിരുത്തലും രാഷ്ട്രീയവും ആയിരിക്കും നിലമ്പൂരിൽ വിലയിരുത്തപ്പെടുകയുെന്നും രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നുമാണ് എൽ.ഡി.എഫ് ആവർത്തിച്ചിരുന്നത്. അതേസമയം ഭരണത്തിനുള്ള തിരിച്ചടി ആയിരിക്കും എന്നാണ് യു.ഡി.എഫ് നിലപാട്.
കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പ്രചാരണത്തിന് മുഴുവൻ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും നിലമ്പൂരിൽ എൽ.ഡി.എഫ് നിലംതൊട്ടില്ല. “പിണറായിസ”ത്തിനു എതിരെ ആണ് മത്സരം എന്ന് വ്യക്തമാക്കിയ പി.വി അൻവറിനും 19760 വോട്ട് കിട്ടി.
അതും എൽ.ഡി.എഫ് വിരുദ്ധ വോട്ടായി കണക്കാക്കേണ്ടി വരും. ഭരണത്തിൽ ജനവിരുദ്ധമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. സൈബർ തള്ളുകൾ കൊണ്ടോ പരസ്യങ്ങൾ കൊണ്ടോ പരിഹരിക്കാനാവാത്ത, ഒരുപക്ഷേ പ്രത്യക്ഷമായി കാണാൻ പറ്റാത്തതിലും കൂടുതൽ എതിർപ്പ് സമൂഹത്തിലുണ്ടെന്ന് ഇടതുമുന്നണിയും സർക്കാരും തിരിച്ചറിയുകയാണ്.
ജനവികാരം മാനിച്ച് ഭരണത്തിലും നയങ്ങളിലും തിരുത്തലുകളില്ലാതെ എൽ.ഡി.എഫിന് വിജയവഴിയിലെത്തുക അസാദ്ധ്യമാണ്.