തദ്ദേശ തെരഞ്ഞെടുപ്പ്. തര്‍ക്കങ്ങളും പ്രതിഷേധങ്ങളുമില്ല... കോട്ടയം ജില്ലയില്‍ സീറ്റ് വിഭജനം അതിവേഗം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫ്. ഉറപ്പായ സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

New Update
ldf

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലയില്‍ സീറ്റ് വിഭജനം അതിവേഗം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ എല്‍.ഡി.എഫ്. വിഭജനം പൂര്‍ത്തിയായ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവും അതിവേഗം പൂര്‍ത്തിയാക്കുകയാണ്. ചില പാര്‍ട്ടികള്‍ക്കു വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Advertisment

 സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ്(എം) എന്നീ മൂന്നു കക്ഷികള്‍ തമ്മിലാണു പ്രധാനമായും ചര്‍ച്ച. കേരളാ കോണ്‍ഗ്രസ് കാര്യമായ സ്വാധീനമുള്ള സ്ഥലങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കിയാണു സീറ്റ് വിഭജനം പുരോഗമിക്കുന്നത്. കേരളാ കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നു സി.പി.എം നിര്‍ദേശം നല്‍കിയിരുന്നു.

cpi cpm

കോട്ടയം ജില്ലയില്‍ ആകെയുള്ള 71 പഞ്ചായത്തുകളാണ്. ഇതില്‍ 35 ഇടത്തും കാര്യമായ തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് ഇടതുമുന്നണി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയത്. 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ചര്‍ച്ചകളും തുടരുകയാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നാളെ തുടങ്ങും. കഴിഞ്ഞ പ്രാവശ്യം 22 ഡിവിഷനുകളാണ് ഉണ്ടായത്. ഇത്തവണ ഒരു സീറ്റ് കൂടി വര്‍ധിച്ചു 23 ഡിവിഷനുകളാണു ജില്ലാ പഞ്ചായത്തില്‍ ഉള്ളത്.

നഗരസഭകളിലെ സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാലാ നഗരസഭയില്‍കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന് 17 വാര്‍ഡുകളാണു ലഭിച്ചത്. ഇത്തവണ 18 വാര്‍ഡുകളാണു പാര്‍ട്ടി ചോദിക്കുന്നത്. കഴിഞ്ഞ തവണ സി.പി.എം ആറുവാര്‍ഡിലും സി.പി.ഐ രണ്ടിലും എന്‍.സി.പി(എസ്) ഒന്നിലുമാണു മത്സരിച്ചത്.

jose k mani mp

ഇത്തവണ പാര്‍ട്ടികള്‍ക്ക് അനുയോജ്യമായ സ്ഥാനാര്‍ഥികളെ കണ്ടെത്തുവാന്‍ കഴിയാത്തിടത്തു സാധ്യതയുള്ള ഘടകകക്ഷിക്ക് വാര്‍ഡ് വിട്ടുനല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു മുന്‍ ചെയര്‍മാന്‍മാരായ ബിജി ജോജോ, ലീനാ സണ്ണി, ഷാജു തുരുത്തന്‍ തുടങ്ങിയവര്‍ വ്യക്തിഗത നിലകളില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വൈക്കം,കോട്ടയം, ഏറ്റുമാനൂര്‍, ഇരാറ്റുപേട്ട, ചങ്ങനാശേരി നഗരസഭകളിലെ സീറ്റുകള്‍ സംബന്ധിച്ചും തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏറ്റുമാനൂരും കോട്ടയവും ഒഴികയുള്ള നഗരസഭ ഭരിക്കുന്നത് എല്‍.ഡി.എഫാണ്.

Advertisment