/sathyam/media/media_files/2025/08/11/harshitha-rajesh-2025-08-11-23-49-59.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ഓൺലൈനാക്കുന്നതിനുളള ബെവ്റജസ് കോർപ്പറേഷൻെറ നീക്കം തളളി എക്സൈസ് മന്ത്രി. ഓൺലൈൻ വഴിയുളള മദ്യവിൽപ്പനക്ക് തൽക്കാലം അനുമതി നൽകില്ലെന്നാണ് മന്ത്രി നൽകുന്ന സൂചന.
സമൂഹം പാകമാകാതെ അത്തരം പരിഷ്കാരങ്ങൾ വേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
സി.പി.ഐ ഉൾപ്പെടെയുളള മുന്നണിയിലെ ഘടകകക്ഷികളിൽ നിന്നും എതിർപ്പ് വരാനുളള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രിയുടെ പിന്മാറ്റം.
ഓൺലൈൻ മദ്യവിപണനം ആവശ്യമില്ലെന്ന പ്രതികരണം സി.പി.ഐ നേതൃത്വത്തിൽ നിന്ന് വരികയും ചെയ്തു.
തിരഞ്ഞെടുപ്പ് വർഷത്തിൽ വിവാദത്തിന് തിരികൊളുത്താൻ കാരണം ഉണ്ടാക്കികൊടുക്കേണ്ടെന്ന ചിന്തയിലാണ് ഓൺലൈൻ മദ്യവിതരണം തൽക്കാലം വേണ്ടെന്ന് തീരുമാനിക്കാൻ കാരണം.
എന്നാൽ സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്പന വേണമെന്ന നിലപാടിലാണ് ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി.
ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ഒരു ഉദ്യോഗസ്ഥയും സർക്കാർ അംഗീകരിച്ച മദ്യനയത്തിന് മുകളിലല്ല എന്നാണ് മന്ത്രി എം.ബി.രാജേഷിൻെറ പ്രതികരണം.
എന്നാൽ ഓൺലൈൻ വിൽപ്പനക്ക് മൊബൈൽ ആപ്പും മറ്റും തയാറാക്കി കഴിഞ്ഞ പശ്ചാത്തലത്തിൽ കൊവിഡ് കാലത്തെപോലെ ഓൺലൈനിൽ ബുക്ക് ചെയ്ത് മദ്യം വിൽക്കാൻ ബെവ്കോയ്ക്ക് അനുമതി നൽകിയേക്കും.
ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഔട്ട് ലെറ്റിൽ പോയി ക്യൂനിൽക്കാതെ മദ്യം വാങ്ങാനുളള ക്രമീകരണമാകും ഏർപ്പെടുത്തുക. കൊവിഡ് കാലത്ത് ക്യൂ ഒഴിവാക്കാൻ സമാനമായ രീതി അവലംബിച്ചിരുന്നു.
എന്നാൽ കൊവിഡ് കാലം കഴിഞ്ഞതോടെ ആപിൻെറ പ്രവർത്തനം നിലച്ചുപോകുകയായിരുന്നു.
മദ്യം വാങ്ങാനെത്തുന്ന ആളുകൾക്ക് വൃത്തീഹീനമായ സ്ഥലത്ത് ക്യു നിൽക്കുന്നത് ഒഴിവാക്കാൻ ആപ് വഴിയുളള ബുക്കിങ്ങ് സഹായകരമാകുമെന്നാണ് ബെവ്കോ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ച് തയാറാക്കിയ ആപ് പാഴായി പോകാതിരിക്കാനും ബുക്കിങ്ങ് രീതികൊണ്ട് കഴിയുമെന്നും ബെവ്കോ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓൺലൈനിലൂടെയുളള മദ്യവിൽപ്പന തൽക്കാലം വേണ്ടെന്ന് വെച്ചിരിക്കുന്ന സർക്കാർ തിരഞ്ഞെടുപ്പ് വർഷത്തിൽ പുതിയ പരിഷ്കാരം നടത്തി പുലിവാലുപിടിക്കാൻ തയാറാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
മദ്യവിൽപ്പന ഓൺലൈനിലൂടെയാക്കാൻ തയാറെടുപ്പ് നടത്തിരിക്കുന്ന ബെവ്കോ മന്ത്രിയുടെ വൈകുന്നേരത്തെ പ്രതികരണത്തിന് തൊട്ടുമുൻപ് വരെയും പുതിയ പരിഷ്കാരത്തിന് വേണ്ടിയുളള വാദങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു.
മദ്യവിൽപ്പന ഓൺലൈനിലൂടെയായാൽ വീട് ബാറാകുമെന്ന ബാറുടമകളുടെ വാദം തളളി കളഞ്ഞുകൊണ്ടായിരുന്നു ബെവ്കോയുടെ പ്രതികരണങ്ങൾ.
വീട് ബാറാകുമെന്ന ബാറുടമകളുടെ വിമർശനം സാങ്കൽപ്പിക തലത്തിൽ നിന്നാണ്. സർക്കാർ തീരുമാനമെടുക്കാത്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്ന് മന്ത്രിയും പ്രതികരിച്ചിരുന്നു.
മദ്യനയത്തിലെ യാഥാസ്ഥിതിക അവസാനിപ്പിക്കണമെന്നാണ് എക്സൈസ് മന്ത്രി എം.ബി.രാജേഷിൻെറ താൽപര്യം.
നടപ്പ് സാമ്പത്തിക വർഷത്തെ മദ്യനയത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ ഡ്രൈഡേയിൽ മദ്യം വിളമ്പാൻ നൽകിയതും നക്ഷത്ര ഹോട്ടലുകളിലെ റസ്റ്ററന്റുകളിൽ കളള് വിളമ്പാൻ അനുമതി നൽകിയതും യാഥാസ്ഥിതി നിലപാടുകൾ പൊളിച്ചെഴുതുന്നതിൻെറ ഭാഗമായ നടപടികളായിരുന്നു.
ഡ്രൈഡേ എന്ന സങ്കൽപ്പം തന്നെ അശാസ്ത്രീയമാണെന്ന് അഭിപ്രായമുണ്ടെങ്കിലും രാഷ്ട്രീയാനുമതി ലഭിക്കാതിരുന്നത് കൊണ്ടാണ് ഇളവ് നൽകുന്നത് മദ്യനയത്തിൽ സ്ഥാനം പിടിക്കാതെ പോയത്. അതു പോലെ തന്നെയാണ് ഓൺലൈൻ മദ്യവിൽപ്പനയുടെ കാര്യവും.
മദ്യത്തോട് സംസ്ഥാനത്തെ സമൂഹം പുലർത്തുന്ന യാഥാസ്ഥിതിക സ്വഭാവം പൊളിച്ചെഴുതണമെന്ന മന്ത്രിയുടെ മനസ് മനസിലാക്കിയാണ് ബെവ്കോ ആപ്പ് നിർമ്മാണത്തിലേക്ക് കടന്നത്.
എന്നാൽ നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന വർഷത്തിൽ ഈ പരിഷ്കാരം കൊണ്ടുവരുന്നത് വെറുതെ എതിർപ്പ് ക്ഷണിച്ചുവരുത്തുമെന്ന തിരിച്ചറിവിലാണ് സർക്കാർ മടിച്ചുനിൽക്കുന്നത്.
ഓൺലൈൻ മദ്യവിപണനം എന്ന് കേട്ടപ്പോൾ തന്നെ എതിർപ്പുമായി പ്രതിപക്ഷവും കെ.സി.ബി.സിയും രംഗത്തിറങ്ങിയതിൽ സർക്കാർ അപകടം മണത്തു.
ഇടത് മുന്നണിയിലെ ഘടകകക്ഷികളിൽ നിന്നും ഇതിന് പിന്തുണ ലഭിക്കുന്ന സൂചനകൾ കൂടി ലഭിച്ചതോടെയാണ് ഏറെ തയാറെടുപ്പുകൾ നടത്തിയ ഓൺലൈൻ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞോടിയത്.