കോട്ടയം: കേരളത്തിലെ സ്‌റ്റേഡിയങ്ങളുടെ തകര്‍ച്ചയ്ക്കു കാരണം പ്രാദേശിക ഭരണ നേതൃത്വം. കുറ്റപ്പെടുത്തലുമായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. കേരളത്തിലെ പല സ്‌റ്റേഡിയങ്ങളും നവീകരിക്കാന്‍ പണം നല്‍കാമെന്നു പറഞ്ഞതാണ്.
അതാതു സ്ഥലങ്ങളിലെ ഭരണനേതൃത്വത്തിന്റെ താല്‍പര്യക്കുറവു കൊണ്ടാണു നടക്കാതെ പോയതെന്നും മന്ത്രി പറയുന്നു.
മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന തുക ഉണ്ടെങ്കില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തിലെ സ്‌റ്റേഡിയങ്ങള്‍ നവീകരിച്ചു കായിക താരങ്ങള്‍ക്കു അടിസ്ഥാന സൗകര്യം ഒരുക്കിക്കൂടെ എന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു മന്ത്രി. കായിക താരങ്ങള്‍ക്കു പരിശീലനത്തിനു സ്ഥലമില്ലാത്ത അവസ്ഥയുണ്ട്.
സ്‌റ്റേഡിയം ഉള്ളിടത്തുപോലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. മഴ പെയ്താല്‍ കുളമാകുന്ന കോട്ടയം നാഗമ്പടം സ്‌റ്റേഡിയത്തിലും മറ്റുമാണു കായിക താരങ്ങള്‍ പരിശീലനം നടത്തുന്നത്. മറ്റു ജില്ലകളിലും സമാന അവസ്ഥയാണുള്ളത്. പരിശീലനത്തിന് ഉതകുന്ന രീതിയില്‍ മൈതാനങ്ങളെങ്കിലും ക്രമീകരിക്കാന്‍ കഴിയുമോയെന്നാണു സര്‍ക്കാരിനോടു കായിക താരങ്ങള്‍ ചോദിക്കുന്നത്.
പാലായിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്‌റ്റേഡിയം മാത്രമാണ് അഭിമാനമെന്നു പറയാനുണ്ടായിരുന്നത്. ഇവിടെ ട്രാക്ക് നശിച്ചു കിടക്കുകയാണ്. ഏഴു കോടി മുടക്കിയുള്ള നവീകരണത്തിലാണു പ്രതീക്ഷ. പല പഞ്ചായത്തുകളിലും പൊതു കളിക്കളങ്ങളും സ്വകാര്യം ടര്‍ഫുകളും പുതുതായി ആരംഭിച്ചുവെന്നതു സത്യം തന്നെ.
എന്നാല്‍, ജില്ലയുടെ കായിക മുഖമായി മാറേണ്ട പല ഇടങ്ങളും നാശത്തിന്റെ വക്കിലാണ്. നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയം പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നിര്‍മിച്ച് 10 വര്‍ഷം മുമ്പു തുറന്നു കൊടുത്തു. ഇന്നു സ്‌റ്റേഡിയം ചോര്‍ന്നൊലിച്ചും ഫ്ലോര്‍ തകര്‍ന്നും താരങ്ങള്‍ക്കു ബാധ്യതയാകുകയാണ്.
ദേശീയ മത്സരങ്ങള്‍ പോലും നടത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മിച്ച സ്‌റ്റേഡിയത്തില്‍ ഇത്രയും കാലത്തിനിടയില്‍ ചുരുക്കം ചില മത്സരങ്ങള്‍ മാത്രം. വാഹനങ്ങള്‍ക്കുള്ള പേ ആന്റ് പാര്‍ക്കും, ഇവിടെ വാടകയ്ക്കു നല്‍കുന്നതും മാത്രമാണു കൃത്യമായി നടക്കുന്നതെന്നു നഗരത്തിലെ കായിക പ്രേമികള്‍ പറയുന്നു.
ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നവീകരണം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. ഏറ്റവുമൊടുവില്‍ നഗരസഭയുടെ നിസഹകരണമാണു കാരണമെന്നു മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തയിരുന്നു. ഒട്ടേറെ സുപ്രധാന മത്സരങ്ങള്‍ക്കു വേദിയായ സ്‌റ്റേഡിയം ഇന്നു കാടുകയറി നശിക്കുകയാണ്.
മഴ ശക്തമായാല്‍ മൈതാനത്തു വെള്ളം നിറയും. ഗാലറികള്‍ തകര്‍ന്നു തുടങ്ങി. ഗാലറികള്‍ക്കു പുറത്തെ കടമുറികളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമാണു നഗരസഭയുടെ ശ്രദ്ധ. തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ കായിക മന്ത്രിയായിരിക്കേ, ചിങ്ങവനം ടെസില്‍ വളപ്പില്‍ ആരംഭിച്ച കായിക കോളജും പിന്നീട് ഒരടി മുന്നോട്ടു നീങ്ങിയിട്ടില്ല.
അടിസ്ഥാന ശില പോലും കാടു കയറി മൂടി. സ്‌റ്റേഡിയം ഉള്‍പ്പെടെയുള്ള വിപുലമായ പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിരുന്നത്. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങളുടെ ഭാഗമായി അയ്മനം പഞ്ചാത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയവും കായിക താരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.