/sathyam/media/media_files/2025/12/12/manoj-pala-mani-c-kappan-2025-12-12-20-03-29.jpg)
പാലാ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നല്‍ക്കേ പാലാ യു.ഡി.എഫില്‍ പൊട്ടിത്തെറി. മാണി സി. കാപ്പനെതിരെ തുറന്നടിച്ചു കോണ്‍ഗ്രസ് നേതാവ് ആര്‍ മനോജാണ് രംഗത്തു വന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പലവട്ടം അഭ്യര്‍ഥിച്ചുപോലും ഒരു വാര്‍ഡില്‍ പോലും വീടു കയറുവാനോ കോളനികള്‍ കയറുവാനോ എംഎല്‍എ തയ്യാറായിട്ടില്ല. യു.ഡി.എഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി മാണി സി. കാപ്പന്‍ മാത്രം.
ഇങ്ങനെ ഒരു എംഎല്‍എ യു.ഡി.എഫിന് ആവശ്യമാണോ എന്നു നമ്മള്‍ ചിന്തിക്കണമെന്നും മനോജ് ഫേസ്ബുക്ക് കറിപ്പിലൂടെ ആവശ്യപ്പെട്ടു. ഗുരുതര ആരോപണങ്ങളാണ് എല്‍.എല്‍.എയ്‌ക്കെതിനെ മനോജ് ഉയര്‍ത്തുന്നത്. പ്രചാരണകാലം മുതല്‍ മാണി സി കാപ്പന്റെ ചെയ്തികളോടുള്ള അതൃപതിയാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്.
പാലാ നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വന്നാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എം.എല്‍.എആയ മാണി സി. കാപ്പന് മാത്രമാണ്.
ഇലക്ഷന്‍ തുടങ്ങുന്ന സമയത്തു തന്റെ പാര്‍ട്ടിയായ കെ.ഡി.പിക്ക് അഞ്ചു സീറ്റ് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
അതില്‍ പലതും കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച വാര്‍ഡുകള്‍ ആയിരുന്നു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് ഇരുപത്തിരണ്ടില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ എനിക്കെതിരെ ഒരു റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഈ മാണി സി. കാപ്പന്‍ ആയിരുന്നു.
അന്നു ഞാന്‍ അദ്ദേഹത്തിന്റെ കാലുപിടിച്ചു പറഞ്ഞതാണ് ഈ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കരുത് അതു നമുക്കു ദോഷം ചെയ്യുകയുള്ളൂ എങ്ങനെയെങ്കിലും പിന്‍വലിപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ ജയിക്കുന്ന സ്ഥാനാര്‍ഥിയെ ഞാന്‍ നിര്‍ത്തിയിട്ടുണ്ടു നീയങ്ങ് മാറിക്കോ എന്നാണ് എന്നോട് പറഞ്ഞത്.
എം.എല്‍.എ മത്സരിപ്പിച്ച സ്ഥാനാര്‍ഥി 40 വോട്ട് പിടിച്ചപ്പോള്‍, ഞാന്‍ 25 വോട്ടിനു തോറ്റു. ആ സ്ഥാനാര്‍ഥി ഇല്ലായിരുന്നു എങ്കില്‍ 5 വര്‍ഷം മുമ്പ് നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ (2020) ഞാന്‍ ജോസ് കെ മാണിയുടെ വാര്‍ഡില്‍ വിജയിച്ചേനെ.
എന്നെ പരാജയപ്പെടുത്തിയതു മണി സി കാപ്പന്‍ എന്ന ഒറ്റ ഒരാള്‍ മാത്രമാണ്. അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാം മറന്നു ഞാന്‍ കാപ്പനോടൊപ്പം നിന്നതാണ്.
ഇപ്രാവശ്യത്തെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ചര്‍ച്ച നടക്കുന്ന സമയത്ത് എനിക്ക് അഞ്ച് സീറ്റ് വേണമെന്നാണു മാണി സി കാപ്പന്‍ ആവശ്യപ്പെട്ടത്. അത് കോണ്‍ഗ്രസ് മത്സരിച്ച വാര്‍ഡുകളും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും ആയിരുന്നു.
അതുപോലെ എന്റെ വാര്‍ഡില്‍ (വാര്‍ഡ് 22) കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോല്‍ക്കുന്നതിനു കാരണക്കാരിയായ 40 വോട്ട് മാത്രം പിടിച്ചയാളെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുന്നതിനായി പ്രതിപക്ഷ നേതാവിനെ വരെ വിളിച്ചു പറഞ്ഞ ആളാണ് എംഎല്‍എ എന്നതാണ് സത്യം.
അത് 'അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും പട്ടിക്കു മുറുമുറുപ്പ്' എന്ന തരത്തില്‍ വീണ്ടും എനിക്കിട്ട് പാര പണിയാനാണ് എംഎല്‍എ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത് യു.ഡി.എഫിന്റെ വിജയത്തിന് വേണ്ടിയാണോ എന്നു ചിന്തിക്കുക. പിന്നെ വാര്‍ഡ് 6 തനിക്കു വേണമെന്നായി എം.എല്‍.എ യുടെ വാശി ആ വാര്‍ഡില്‍ സെബാസ്റ്റ്യന്‍ പനക്കല്‍ വളരെ മുന്‍പുതന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
അത് കിട്ടില്ലെന്നായപ്പോള്‍ പനക്കനെ ഉള്‍പ്പെടെ തനിക്കു വേണം തന്റെ സ്ഥാനാര്‍തിയായി മല്‍സരിപ്പിക്കണം എന്നായി പിടിവാശി. വാര്‍ഡ് 8ല്‍ ചീരാങ്കുഴിയിലെ 25 വയസ് മാത്രമുള്ള ഇത്രയും നല്ല സ്ഥാനാര്‍ഥിയെ നമുക്ക് ആവശ്യമില്ല. ആ കൊച്ചിനെ മാറ്റിയാല്‍ എല്ലാ വാര്‍ഡിലേക്കും കാശ് മുടക്കാന്‍ ആള് എന്റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു ആദ്യം തന്നെ സ്ഥാനാര്‍ഥി നിര്‍ണയം തകര്‍ക്കുവാനും, മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നവരുടെ മനോവീര്യം തകര്‍ക്കുവാനുമാണ് എം.എല്‍.എ ശ്രമിച്ചത് എന്നതാണ് സത്യം.
അതുപോലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പോലും മാണി സി കാപ്പന്‍ പ്രഖ്യാപിക്കുന്ന ഒരു അവസ്ഥയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് കോണ്‍ഗ്രസിന്റെ കാര്യം ഞങ്ങള്‍ തീരുമാനിച്ചോളാം അതിന് എം.എല്‍.എയുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നു ധൈര്യപൂര്‍വം പറഞ്ഞു അവിടെനിന്നും ഇറങ്ങി പോന്നതുകൊണ്ടാണു കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്നു പിടിച്ചുനില്‍ക്കുവാന്‍ എങ്കിലും കഴിഞ്ഞത്.
മാണി സി. കാപ്പന്റെ സ്വന്തം വാര്‍ഡില്‍ (വാര്‍ഡ് 7) ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തെക്കേക്കരയില്‍ നിന്നും ഒരു സ്ഥാനാര്‍ഥിയാണ് അവസാനം പുലിമലക്കുന്നില്‍ (ഞൊണ്ടിമാക്കല്‍ കവല) സ്ഥാനാര്‍ഥി ആക്കേണ്ടി വന്നതെന്നു ദയനീയ അവസ്ഥയല്ലേ.
അതുപോലെ മാണി സി. കാപ്പന്‍ മത്സരിച്ചു വിജയിച്ച അദ്ദേഹത്തിന്റെ തറവാട് സ്ഥിതി ചെയ്യുന്ന വാര്‍ഡ് 26ല്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പാലാ മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിനു ഭരണം നഷ്ടമായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം എം.എല്‍.എക്കു മാത്രമാണ്.
ആദ്യം മുതല്‍ അവസാനം വരെ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തില്‍ മുമ്പോട്ടു പോകാത്തതിന്റെയും ഒരു കോര്‍ഡിനേഷന്‍ കുറവും മാത്രമാണു യു.ഡി.എഫില്‍ ഉണ്ടായത്. പാലാ നഗരസഭയില്‍ യു.ഡി.എഫിനു നേതൃത്വം കൊടുക്കുവാന്‍ കഴിയാത്ത എം.എല്‍.എ ഒരു വന്‍ പരാജയമാണ്.
പ്രത്യേകം എടുത്തു പറയേണ്ട മറ്റൊരു കാര്യം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പലവട്ടം അഭ്യര്‍ഥിച്ചുപോലും ഒരു വാര്‍ഡില്‍ പോലും വീടു കയറുവാനോ കോളനികള്‍ കയറുവാനോ എം.എല്‍.എ തയ്യാറായിട്ടില്ല എന്നുള്ളതാണ്.
എം.പിയും എം.എല്‍.എയും ഒന്നും ഒന്നിച്ചു മഠങ്ങള്‍ കയറിയപ്പോള്‍ ഒരു മിനിറ്റ് പോലും അവിടെ ചെലവഴിക്കാതെ പെട്ടെന്ന് അവിടുന്നു ഭയങ്കര തിരക്ക് അഭിനയിച്ചു ഇറങ്ങി എം.പിയെ കൂടി വിളിച്ചുകൊണ്ടു പോവുകയാണ് എം.എല്‍.എ ചെയ്തത്.
ഇങ്ങനെ ഒരു എം.എല്‍.എ യു.ഡി.എഫിന് ആവശ്യമാണോ എന്നു നമ്മള്‍ ചിന്തിക്കണം അതുപോലെതന്നെ അന്തികോളിനു വീട്ടില്‍ ചെല്ലുന്ന ആളുകള്‍ പറയുന്നതു വേദവാക്യമായി എടുത്തുകൊണ്ടാണ് എം.എല്‍.എ പ്രവര്‍ത്തിക്കുന്നത്. അതാണു സത്യം എന്ന് വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നതാണു പ്രശ്‌നങ്ങള്‍ക്കു മുഴുവന്‍ കാരണവും.
ചെറുപ്പക്കാരനായ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെക്കാനുള്ള പണവും മറ്റു ചെലവുകള്‍ എല്ലാം കൊടുക്കുകയും അതുപോലെതന്നെ അവിടെ മത്സരിച്ച റിബല്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കുവാന്‍ മുന്‍കൈയെടുത്തപ്പോള്‍ ഇതിനൊന്നും മെനക്കെടാതെ 'ശേഖരന്‍ കുട്ടിക്കെന്തു കിട്ടും' എന്നു വിചാരിക്കുന്ന ഒരാളായി മാറി പാലായിലെ എം.എല്‍.എ..
ജോസ് കെ. മാണിയുടെ നെഗറ്റീവ് മാത്രമാണു മണി സി. കാപ്പന്റെ പോസിറ്റീവ്. അല്ലാതെ തന്റെ പ്രവര്‍ത്തനത്തിലൂടെ യാതൊരു പോസിറ്റീവും ജനങ്ങളില്‍ നാളിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണു യാഥാര്‍ഥ്യം. ഇതു യു.ഡി.എഫ് നേതൃത്വം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പ്രവര്‍ത്തനം പാലായില്‍ നടത്തിയില്ലെങ്കില്‍ യു.ഡി.എഫിന്റെ കാര്യം കട്ടപ്പൊകയാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
പാലാ നഗരസഭയിലെ യു.ഡി.എഫിന്റെ വിജയം മികവുറ്റ സ്ഥാനര്‍ഥികളുടെയും അവരോടൊപ്പം പ്രതികൂല സാഹചര്യത്തിലും ചങ്കായി കൂടെ നിന്ന് പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണെന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തകാലത്തായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എല്‍.എല്‍.എയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us