ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം.. ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികളും മുന്നണികളും. കോട്ടയത്തെ ഫലം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നു മൂന്നു മുന്നണികളും

സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിങ് ഏജന്റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. 

New Update
polling kottayam
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.. നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികളും മുന്നണികളും. 

Advertisment

കോട്ടയം ജില്ലയില്‍ ജനവിധി തേടിയത് ആകെ 5281 സ്ഥാനാര്‍ഥികളാണ്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ആരംഭിക്കും. ഇവയ്ക്കു പുറമേ ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


ഒരു ഡിവിഷന് ഒന്നെന്ന കണക്കില്‍ 23 ടേബിളുകള്‍ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ രാവിലെ ഏഴിനു വോട്ടെണ്ണല്‍ നടക്കുന്ന ഹാളുകളിലേക്കു മാറ്റും. 


അതതു റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണു വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതു പൂര്‍ത്തിയായാലുടന്‍ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 

ഓരോ ബൂത്തിലെയും വോട്ടുകള്‍ എണ്ണിത്തീരുന്നതനുസരിച്ചു സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. സ്ഥാനാര്‍ഥികള്‍ക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും പാസ് ഉള്ള കൗണ്ടിങ് ഏജന്റുമാര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. 

വോട്ടെടുപ്പു കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും ഇപ്പോഴും വിശ്രമമില്ല. കണക്കൂട്ടലുകളുമായി പാര്‍ട്ടി ഓഫീസുകളില്‍ നേതാക്കളുമുണ്ട്.


കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു മൂന്നു ശതമാനത്തിന്റെ കുറവാണു ജില്ലയിലുണ്ടായത്. ശതമാനം പരിഗണിച്ചാല്‍ ഈരാറ്റുപേട്ടയില്‍ മാത്രമാണു കഴിഞ്ഞതവണത്തെ അത്രയും പോളിങ് ഉണ്ടായത്. 


യു.ഡി.എഫിനു സ്വാധീനമുള്ള നഗരസഭകളില്‍ പോളിങ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടതു നേതാക്കള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍, കേരളാ കോണ്‍ഗ്രസ് (എം) ഘടകം എന്നിവ തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷ എല്‍.ഡി.എഫിനുണ്ട്. ജില്ലയില്‍ ചോദിച്ചതില്‍ അധികം സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയതും എല്‍.ഡി.എഫ് തന്ത്രമായിരുന്നു.

കഴിഞ്ഞ തവണ കൈവിട്ട മേധാവിത്വം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നു യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ നഗരസഭകളില്‍ ഒഴിച്ചു യു.ഡി.എഫിനു തിരിച്ചടിയാണുണ്ടായിത്. ജില്ലാ പഞ്ചായത്ത് പോലും കൈവിട്ടുപോയി. 

ഇക്കുറി ഭരണ വിരുദ്ധവികാരം, സ്വര്‍ണകൊള്ള എന്നിവ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നു. ഇക്കുറി പള്ളിക്കത്തോടും, മുത്തോലിയും നിലനിറുത്തുമെന്നും ചിറക്കടവും, പൂഞ്ഞാറും, പൂഞ്ഞാര്‍ തെക്കേക്കരയും, അയ്മനവും പിടിച്ചെടുക്കുമെന്നുമാണ് എന്‍.ഡി.എയുടെ അവകാശവാദം.

Advertisment