തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സമയം വൈകിട്ട് ആറു മണിക്ക് അവസാനിച്ചിട്ടും, വോട്ടെടുപ്പ് ഇപ്പോഴും തുടരുന്നു. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടരുകയാണ്. വരിയിൽനിന്ന എല്ലാവർക്കും ടോക്കണ്‍ നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം.
ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. വടകര ലോക്സഭാ മണ്ഡലത്തിൽ രാത്രി വൈകിയും പോളിങ് തുടരുന്നു. രാത്രി പത്തുമണിക്ക് ശേഷവും മുന്നൂറോളം ബൂത്തുകളിൽ പോളിങ് പുരോഗമിക്കുന്നതായാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വോട്ടര്‍മാര്‍ കാത്തുനിന്ന് വലയുകയാണ്.
കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളിൽ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി പത്തരയോടെയാണ്. വോട്ടെടുപ്പ് അര്‍ധരാത്രി വരെ നീളാനാണ് നിലവിലെ സാധ്യത. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ വടകരയില്‍ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. വടകരയിൽ പോളിങ് വൈകിയത് പരിശോധിക്കണമെന്ന ആവശ്യവുമായി മൂന്നു മുന്നണികളും രംഗത്തെത്തിയിട്ടുണ്ട്.
വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ നില്‍ക്കുന്നത് നിരവധി പേരാണ്. മലപ്പുറം, പൊന്നാനി, ആലത്തൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു.