/sathyam/media/media_files/2025/01/31/eH6JLOsLmroVXD0NtNNz.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സി.പി.എമ്മില്‍ അധിപത്യം അരക്കിട്ട് ഉറപ്പിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തിരഞ്ഞെടുത്തതിലും പ്രതിഫലിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ മുഹമ്മദ് റിയാസിന്റെ സമ്പൂര്‍ണ ആധിപത്യമാണ്.
ജില്ലാ സെക്രട്ടറിയായി മന്ത്രി റിയാസിന്റെ അടുപ്പക്കാരനായ എം.മെഹബൂബ് തന്നെ തിരഞ്ഞെടുക്കപ്പെടുമെന്ന് രണ്ട് ദിവസം മുന്‍പ് തന്നെ സത്യം ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായി പ്രവര്‍ത്തിക്കുന്ന മെഹബൂബ് ഇതാദ്യമായാണ് ജില്ലാ സെക്രട്ടറി പദവിയില്‍ എത്തുന്നത്.
ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരിക്കെ മെഹബൂബിലൂടെയായിരുന്നു റിയാസ് ജില്ലയിലെ സംഘടനാ കാര്യങ്ങളില്‍ സ്വന്തം താല്‍പര്യം നടപ്പിലാക്കിയിരുന്നത്. സെക്രട്ടറി പദത്തില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി.മോഹനന്‍ ഒഴിയുന്ന ഘട്ടത്തില്‍ മെഹബൂബിനെ ആ കസേരയില്‍ അവരോധിക്കലാണ് വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ കണ്ടത്
ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ കണ്ണുണ്ടായിരുന്ന എ.പ്രദീപ് കുമാര്‍, കെ.കെ. ലതിക, കെ.കെ.ദിനേശന്‍ തുടങ്ങിയവരുടെ പേരുകളൊന്നും ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നതേയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യന്തം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ കാര്യങ്ങളെല്ലാം മന്ത്രി മുഹമ്മദ് റിയാസിന്റെ വരുതിയിലേക്ക് വരികയായിരുന്നു.
പ്രതിനിധി സമ്മേളനം ഉല്‍ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കിയതും. പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
മകളുടെ ഭര്‍ത്താവ് കൂടിയായ മുഹമ്മദ് റിയാസിനെ കോഴിക്കോട് ജില്ലയിലെ സി.പി.എമ്മിന്റെ അമരക്കാരനായി പ്രതിഷ്ഠിക്കുന്നതിന് മുഖ്യമന്ത്രി തന്നെ കാര്‍മ്മികത്വം വഹിച്ചുവെന്നാണ് പാര്‍ട്ടിക്കകത്തുളള അടക്കം പറച്ചില്‍.
പാര്‍ട്ടിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ എതിര്‍ ചേരിയിലുളള സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം നടന്നു
വടകര എം.എല്‍.എയും സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ.രമയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഷംസീര്‍ വിമര്‍ശിക്കപ്പെട്ടത്.
കമ്മ്യൂണിസ്റ്റുകാരായ ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് രമയുടെ മകന്റെ കല്യാണ ചടങ്ങില്‍ പങ്കെടുത്തതിലൂടെ ഷംസീര്‍ ചെയ്തിരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. പൊതുചര്‍ച്ചയിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷംസീറിനെ ഭാഗികമായി പ്രതിരോധിച്ചാണ് സംസാരിച്ചത്.
സ്പീക്കര്‍ എന്ന നിലയിലാകാം കെ.കെ.രമ എം.എല്‍.എയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഹമ്മദ് റിയാസിന്റെ താല്‍പര്യങ്ങള്‍ അനുസരിച്ചാണ് സമ്മേളനത്തിലെ ചര്‍ച്ചകള്‍ പോലും നീങ്ങിയത് എന്നതിന്റെ തെളിവായാണ് ഷംസീറിനെതിരായ കുറ്റപ്പെടുത്തലുകളെ വിമര്‍ശകര്‍ കാണുന്നത്.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കിയ പി മോഹനന്‍ പാര്‍ട്ടിയുടെ മാനദണ്ഡം പാലിച്ചാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇതാണ് പുതിയ ജില്ലാ സെക്രട്ടറിയായുളള എം.മെഹബൂബിന്റെ കടന്നുവരവിന് കളം ഒരുക്കിയത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായ മെഹബൂബ് സംഘടനാരംഗത്തും നിരവിധി പദവികള്‍ വഹിക്കുന്ന നേതാവാണ്
കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എന്നിവയാണ് മെഹബൂബ് വഹിക്കുന്ന സംഘടനാ പദവികള്‍. ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന മെഹബൂബ്, ഇപ്പോള്‍ കേരളാ ബാങ്കായി മാറിയ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
9 വര്‍ഷം തുടര്‍ച്ചയായി ജില്ലയിലെ പാര്‍ട്ടിയെ നയിച്ച ശേഷമാണ് പി.മോഹനന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നത്. 2015ല്‍ വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ടി.പി.രാമകൃഷ്ണന്‍ ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞപ്പോഴാണ് പി.മോഹനന്‍ ജില്ലയിലെ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക് എത്തിയത്.
47 അംഗ ജില്ലാ കമ്മിറ്റിയെയും 38 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും വടകരയില്‍ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ 12 പുതുമുഖങ്ങളുണ്ട്. ഇതില്‍ 6 പേര്‍ വനിതകളാണ്
കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെ ജില്ലാ കമ്മിറ്റിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്തി. നേരത്തെ കെ.പി. അനില്‍ കുമാറിനെ ക്ഷണിതാവ് മാത്രമായിട്ടാണ് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.