തിരുവനന്തപുരം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയാക്കുന്നത് സി.പി.എമ്മിന്റെ ദ്വിമുഖ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമെന്ന് സൂചന.
നിലമ്പൂരുകാരനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കിയതിലൂടെ രാഷ്ട്രീയമായ മേൽക്കൈ മണ്ഡലത്തിൽ നേടാമെന്നാണ് സി.പി.എം വിലയിരുത്തൽ. ഇതിന് പുറമേ അൻവറിലൂടെ രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ അടിത്തറ പരിശോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം.
സി.പി.എം ഗൗരവമായി ഉപതിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സന്ദേശവും വോട്ടർമാർക്കടയിൽ സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ കൊടുക്കാനാവുമെന്നും സി.പി.എം നേതൃത്വം കരുതുന്നു.
2016ൽ തൃപ്പൂണിത്തുറയിൽ നിന്ന് നിയമസഭയിലെത്തിയ സ്വരാജിനെ 2021ൽ കെ.ബാബു പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജിന് നിലവിൽ ദേശാഭിമാനി റസിഡന്റ് എഡിറ്ററുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.
2005ൽ എസ്.എഫ്.ഐ സംസ്ഥാന സ്രെകട്ടറി സ്ഥാനത്തെത്തിയ അദ്ദേഹം 2011ൽ ഡി.വൈ.എഫ്. ഐ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. സി.പി.എമ്മിലെ ബുദ്ധിജീവിയെന്ന് അറിയപ്പെടുന്ന സ്വരാജ് മാധ്യമങ്ങൾക്കെതിരെ നിരന്തരം രൂക്ഷവിമർശനമുയർത്തുന്നയാളാണ്.
/sathyam/media/media_files/2025/05/30/hftVrEHhVxe5Ss1AziWJ.jpg)
സത്യാനന്തരം എന്ന പരിപാടിയിലൂടെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിനുള്ളത്.
ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചുമതല പൂർണ്ണമായും പാർട്ടി സ്വരാജിന് നൽകിയിരുന്നു. മൂന്നു മാസത്തോളം സ്വരാജ് തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളിൽ സജീവമായിരുന്നു. നിലമ്പൂരുകാരനാണെങ്കിലും മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം സ്വരാജിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതുകൊണ്ട് തന്നെ സ്വന്തം നാട്ടിൽ മത്സരിക്കാൻ അദ്ദേഹത്തിന് വൈമുഖ്യമുണ്ടായിരുന്നു. 2016ൽ നിലമ്പൂർ സീറ്റിൽ പരിഗണിക്കാത്ത സ്വരാജിനെ തൃപ്പൂണിത്തുറമണ്ഡലത്തിലാണ് പാർട്ടി പരീക്ഷണത്തിനിറക്കിയത്.
അത് വിജയം കാണുകയായിരുന്നു. എന്നാൽ രണ്ടാം തവണ അതേ മണ്ഡലത്തിൽ ഇറങ്ങിയെങ്കിലും അദ്ദേഹത്തിനെ ജനങ്ങൾ തള്ളിക്കളുകയും ചെയ്തു.