/sathyam/media/media_files/2025/10/13/schoolbus-2025-10-13-20-50-48.png)
മലപ്പുറം: തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. എടപ്പാളിനു സമീപമാണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു.
അഞ്ച് പേർക്ക് പരിക്കേറ്റു. കണ്ടനകം വിദ്യാപീഠം യുപി സ്കൂളിനു സമീപം താമസിക്കുന്ന വിജയൻ (58) ആണ് മരിച്ചത്. ബസിടിച്ചാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. എടപ്പാളിലെ ദാറുൽ ഹിദായ സ്കൂളിലെ കുട്ടികളുമായി പോയ ബസാണ് കണ്ടനകത്തു വച്ച് നിയന്ത്രണംവിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറിയത്.
മരിച്ച വിജയനേയും വിദ്യാപീഠം സ്കൂൾ വിദ്യാർഥിയേയും ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക് പാഞ്ഞു കയറിയത്. ചായക്കടയിൽ ഇരിക്കുകയായിരുന്ന പ്രദേശവാസിയായ കുട്ടൻ, തൊട്ടടുത്ത കടക്കാരനായ മോഹനൻ, വിദ്യാപീഠം സ്കൂൾ വിട്ട് പോകുകയായിരുന്ന വിദ്യാർഥി, ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾ എന്നിവർക്കാണ് പരിക്കേറ്റത്.
ചായക്കടയിലിരുന്ന കുട്ടൻ ബസിനടിയിൽ കുടുങ്ങി. ഒന്നര മണിക്കൂറോളം നടത്തിയ കഠിന ശ്രമത്തിലൂടെ നാട്ടുകാരും പൊലീസും അ​ഗ്നിശമന സേനയും ചേർന്നാണ് കുട്ടനെ പുറത്തെടുത്തത്. പരിക്ക് ​ഗുരുതരമാണ്.