മലപ്പുറം: പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിന് പിന്നാലെ പ്രതിഷേധമറിയിച്ച് പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താൽ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഇന്നലെയാണ് അംഗൻവാടിയിൽ പോയി മടങ്ങിയ ബാലിക പുലിയുടെ ആക്രമണത്തെ തുടർന്ന് ദാരുണമായി കൊല്ലപ്പെട്ടത്.
പന്തല്ലൂർ ബിതേർക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയാണ് മരിച്ചത്. തമിഴ്‌നാട് നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ വച്ചാണ് പുലി ആക്രമിച്ചത്. രക്ഷിതാവിനൊപ്പം പോവുകയായിരുന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പന്തല്ലൂരിൽ മൂന്നാഴ്ചയ്‌ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.
നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ഉറപ്പും നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാത്രി വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയിൽ കുടുങ്ങി.