മലപ്പുറം: നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് ആക്രമണത്തില്‍ അറസ്റ്റിലായ പിവി അന്‍വര്‍ എംഎല്‍എക്ക് കോടതി ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിച്ച ശേഷമാണ് നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്.
എഫ്‌ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫറുള്ള പറഞ്ഞു.
സ്‌റ്റേഷനിലെത്താന്‍ പൊലീസ്, ഒരുഫോണ്‍ കോള്‍ വിളിച്ചാല്‍ ഹാജരാകുമായിരുന്നെന്നും സ്ഥലത്തെ എംഎല്‍എയാണെന്നും അറസ്റ്റ് രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള നീക്കമാണെന്നും അന്‍വറിന്റെ അഭിഭാഷകനായ സഫറുള്ള വാദിച്ചു.
അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അൻവറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
കേസില്‍ മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കേണ്ടതുള്ളതിനാല്‍ പിവി അന്‍വറിനെ കസ്റ്റഡിയില്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.