മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി സൂചന. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് പോയത്.
എടവണ്ണ സ്വദേശിയായ ഒരു യുവാവും പെൺകുട്ടികൾക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു.
യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.
പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം വ്യാപകം. എടവണ്ണ സ്വദേശിയുടെ പേരിലുള്ള നമ്പറിൽ നിന്ന് പെൺകുട്ടികളുടെ ഫോണിലേക്ക് കോൾ വന്നിട്ടുണ്ട്.
ഇതിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പെൺകുട്ടികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റെഷനിൽ എത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. താനൂർ ദേവദാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.
പരീക്ഷയ്ക്കായി പോയ വിദ്യാർഥിനികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുന്നുണ്ട്.