മലപ്പുറം: ഇടത് എം.എൽ.എയായിരുന്ന പി.വി അൻവർ മുഖ്യമന്ത്രി പിണറായിയുമായി തെറ്റിപ്പിരിഞ്ഞു രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് കാഹളമുയരുന്നത്. മെയ് അവസാന വാരത്തോടെ തിരഞ്ഞെടുപ്പ് നടക്കുന്ന വിധമുള്ള മുന്നൊരുക്കങ്ങളാണ് നടന്നുവരുന്നത്.
മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക മെയ് ആദ്യവാരത്തോടെ തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
മണ്ഡലം നിലനിർത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന സി.പി.എം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മലപ്പുറം ജില്ലക്കാരനുമായ എം. സ്വരാജിനാണ് ചുമതല നൽകിയിട്ടുള്ളത്. എന്നാൽ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിച്ച് യു.ഡി.എഫിനൊപ്പമാക്കി എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി നല്കാന്‍ എ.പി അനിൽകുമാറിനെയാണ് കോൺഗ്രസ് ദൗത്യമേൽപ്പിച്ചിരിക്കുന്നത്.
നിലവിൽ രാഷ്ട്രീയ കാര്യസമിതിയംഗവും മുൻമന്ത്രിയുമായ അനിൽകുമാർ നിയമസഭാ മണ്ഡലത്തിലെ മണ്ഡലം കമ്മറ്റികളുമായി ആശയവിനിമയം നടത്തും. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് പ്രാരംഭ ചർച്ചകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എന്നിവരെകൂടി വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സ്ഥാനാർത്ഥി നിർണയം പൂർത്തീകരിക്കുക.
/sathyam/media/media_files/2025/01/20/dTuQtz0F7hCj2MQlkRMI.jpg)
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയെന്ന ലക്ഷ്യം വെച്ചാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ കളത്തിലിറങ്ങുക. കാര്യമായ വോട്ട് വിഹിതമില്ലാത്ത ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിൽ കാഴ്ച്ചക്കാരായി ഇരിക്കാമെന്നതാണ് യാഥാർത്ഥ്യം.
അൻവറിനൊപ്പം സി.പി.എമ്മിലെ ഒരു പ്രവർത്തകൻ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടുള്ള മണ്ഡലത്തിലെ ജയമെന്ന രാഷ്ട്രീയ പ്രതികാരത്തിനാണ് സി.പി.എം കോപ്പ് കൂട്ടുന്നത്. മണ്ഡലം പിടിച്ചെടുക്കാനായി മുതിർന്ന നേതാവ് ടി.കെ ഹംസയെ തന്നെ രംഗത്തിറക്കണമെന്നും പാർട്ടിയിൽ ആലോചനകളുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ചിലർക്ക് വിയോജിപ്പുണ്ട്. യുവനിരയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷൻ കൂടിയായ ഷറഫലിയെ രംഗത്തിറക്കണമെന്നും വാദമുണ്ട്.
/sathyam/media/media_files/2025/03/28/AMhjdaJkYDxwp8pNHoGd.jpg)
പ്രാദേശിക നേതാക്കളെ സജീവമായി പരിഗണിക്കാനും സി.പി.എമ്മിൽ ആലോചനയുണ്ട്. സ്ഥാനാർത്ഥിത്വത്തിനായുള്ള കോൺഗ്രസിലെ വടംവലി പരമാവധി മുതലാക്കാനും നിർദ്ദേശമുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഉറപ്പിച്ചതിന് ശേഷം സി.പി.എം ഒരു സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കിയാലും അദ്ഭുതപ്പെടാനില്ല.
നിലവിലെ മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിൽ സീറ്റിനായുള്ള വടംവലി തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും കൂടിയാലോചനകളും പ്രധാന നേതാക്കളെ കണ്ട് ആവശ്യമുന്നയിക്കലും തുടരുകയാണ്.
കഴിഞ്ഞയാഴ്ച്ചയടക്കം വി.എസ് ജോയി തലസ്ഥാനത്തെത്തി പ്രതിപക്ഷനേതാവിനെയടക്കം കണ്ടിരുന്നു. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഏതെങ്കിലും പ്രമുഖ നേതാക്കൾ പാർട്ടി വിട്ടാൽ അവരെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും സി.പി.എമ്മിൽ ഉടലെടുത്തിട്ടുണ്ട്.