മലപ്പുറം: " സ്വന്തം മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്കു ആരാണ് എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല, എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്". ഇത് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഉള്ളുലയ്ക്കുന്ന കുറിപ്പിൽ നിന്നുള്ള വരികളാണ്. മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണൻ (75) ചൊവ്വാഴ്ചയാണ് നിര്യാതനായത്.
"ചില മരണവാർത്തകൾ അറിഞ്ഞു കഴിയുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു മരവിപ്പ് അനുഭവപ്പെടും, അതിന് അവർ നമ്മുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അത് പോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരു പക്ഷെ അത്ര വാർത്താ പ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷെ ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട് - അഭിലാഷ് പിള്ള പറഞ്ഞു.
"വർഷങ്ങൾക്കു മുന്നേ ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്, അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണപ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ" - അഭിലാഷ് ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
"ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്" എന്നു കൂടി കുറിക്കുമ്പോൾ മകളെ നഷ്ടപ്പെടുന്ന ഒരച്ഛന്റെ വേദന അടുത്തറിയുന്ന എഴുത്തുകാരനായി അഭിലാഷ് മാറുന്നു. ഫെയിസ്‍ബുക്കിലാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്.
2001 ഫെബ്രവരി ഒൻപതിനായിരുന്നു കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. മഞ്ചേരി എളങ്കൂരിൽ ഏഴാം ക്ലാസുകാരിയായ കൃഷ്ണപ്രിയ സ്‌കൂൾ വിട്ടുവരികയായിരുന്നു. അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത ശേഷം കൃഷ്ണപ്രിയയെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
അന്ന് വലിയ വാർത്തയായ കേസിൽ പൊലീസ് ജാഗ്രതയോടെ അന്വേഷണം നടത്തി. വൈകാതെ പ്രതി പിടിയിലായി. കോടതി ശിക്ഷിക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടു. ആ കേസില്‍ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിക്കപ്പെട്ടത്. എന്നാൽ ശങ്കരനാരായണനെ 2006 മെയ് മാസം ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.