മലപ്പുറം: യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വീട്ടിൽ ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പരിശോധനക്ക് എത്തുമെന്ന് അറിയിച്ചതിന് പിന്നാലെ പരിശോധന മാറ്റിവെച്ച് പൊലീസ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തി പരിശോധനയുടെ കാര്യം അറിയിച്ചെന്ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. പിന്നാലെ വിശദീകരണവുമായെത്തിയിരിക്കുകയാണ് പൊലീസ്.
പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ പിന്നീട് പരിശോധന ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു.