/sathyam/media/media_files/2025/04/12/EcR7vhsknTit8hay8JZW.jpg)
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ ആര്യാടൻ ഷൗക്കത്ത് ഇടത് സ്ഥാനാർത്ഥിയായേക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്. നാളെ ഉപതിരഞ്ഞെടുപ്പിൻെറ പ്രഖ്യാപനം വന്നാൽ ഉടൻ തന്നെ ഷൗക്കത്തിനെ സ്ഥാനാർത്ഥി ആക്കുന്നതിനുളള നടപടികളിലേക്ക് എല്‍ഡിഎഫ് കടക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
വെളളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥി ആക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
ഉപതിരഞ്ഞെടുപ്പ് തീയതി വരുന്നതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എസ്.ജോയിയെ പ്രഖ്യാപിക്കുമെന്നാണ് സി.പി.എമ്മിൻെറ കണക്കുകൂട്ടൽ.
സ്ഥാനാർത്ഥിത്വം ലഭിക്കാതെ വരുന്നതോടെ കോൺഗ്രസിനുളളിൽ എതിർപ്പ് ഉയർത്തി കൊണ്ട് ആര്യാടൻ ഷൗക്കത്ത് പരസ്യമായി രംഗത്ത് വരുമെന്നുറപ്പാണ്.
പാർട്ടിയിലും അണികളിലും തനിക്കുളള സ്വാധീനം തെളിയിക്കുന്നതിനായി ആര്യാടൻ ഷൗക്കത്ത്, പിതാവ് ആര്യാടൻ മുഹമ്മദിൻെറ പേരിൽ രൂപീകരിച്ചിരിക്കുന്ന ആര്യാടൻ ഫൌണ്ടേഷൻെറ യോഗം വിളിച്ച് ചേർക്കും.
ഈമാസം 24നോ 28നോ ആര്യാടൻ ഫൌണ്ടേഷൻെറ യോഗം വിളിക്കാനാണ് ഷൗക്കത്ത് അനുകൂലികൾക്കിടയിലെ ആലോചന. ആര്യാടൻ ഫൌണ്ടേഷൻ യോഗം ഷൗക്കത്തിൻെറ നിലപാട് പ്രഖ്യാപന വേദിയായി മാറും.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുളള തീരുമാനം ആര്യാടൻ ഷൗക്കത്ത് പ്രഖ്യാപിച്ചാൽ എൽ.ഡി.എഫ് പിന്തുണ നൽകും.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാതിരുന്ന ഡോ. പി. സരിനെ ഇടത് സ്ഥാനാർത്ഥിയായി അവതരിപ്പിച്ച അതേ തന്ത്രമാണ് സി.പി.എം നിലമ്പൂരിലും പയറ്റുന്നത്.
മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ കലാപക്കൊടി ഉയർത്തിക്കൊണ്ട് പാർട്ടി കൂടാരം വിട്ടുപോയ പി.വി അൻവറുമായി കൊമ്പുകോർക്കുന്ന ഉപതിരഞ്ഞെടുപ്പായത് കൊണ്ട് ജയിക്കുക എന്നത് സി.പി.എമ്മിൻെറ അഭിമാന പ്രശ്നമാണ്.
ജയിക്കാനുളള എല്ലാവഴികളും തേടുന്നതിനിടയിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിലെ ഭിന്നത വെളിപ്പെട്ടത്. ഷൗക്കത്ത് ഇടത് മുന്നണി സ്ഥാനാർത്ഥിയായി വന്നാൽ നല്ല ജയസാധ്യതയുണ്ടെന്നാണ് സി.പി.എം നേതൃത്വത്തിൻെറ വിലയിരുത്തൽ.
കോൺഗ്രസിൽ നിന്ന് അടർത്തി കൊണ്ടുവരുന്നവരല്ലാതെ ഉപതിരഞ്ഞെടുപ്പിൽ അണിനിരത്താൻ പറ്റിയ സ്ഥാനാർത്ഥികളും പാർട്ടിയിലില്ല എന്നും സി.പി.എമ്മിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ ആലോചിക്കുന്നത്.
പാർട്ടി കൂടാരത്തിൽ നിന്ന് പുറത്ത് ചാടിയ പി.വി.അൻവർ പാർട്ടിക്കെതിരെ അണിനിരക്കുമ്പോൾ കോൺഗ്രസിൽ നിന്ന് പുറത്തുചാടുന്ന പാരമ്പര്യമുളള നേതാവായ ആര്യാടൻ ഷൗക്കത്തിലൂടെ അതിന് മറുപടി നൽകാമെന്നും സി.പി.എം കരുതുന്നുണ്ട്.
പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുളള ഭിന്നതകളും യു.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണക്കുന്ന ചില ഗ്രൂപ്പുകളുടെയും എതിർപ്പുമാണ് ആര്യാടൻ ഷൗക്കത്തിന് കോൺഗ്രസിൽ നിന്ന് സീറ്റ് ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സൂചന.
എന്നാൽ സ്വന്തം തട്ടകമായ നിലമ്പൂരിൽ സീറ്റ് ലഭിച്ചേതീരു എന്ന ഉറച്ച നിലപാടിലാണ് ആര്യാടൻ ഷൗക്കത്ത്. പ്രാദേശികമായ ഭിന്നതക്ക് ഒപ്പം ജില്ലയിലെയും സംസ്ഥാനത്തെയും പ്രധാന കോൺഗ്രസ് നേതൃത്വവുമായും ആര്യാടൻ ഷൗക്കത്ത് ഭിന്നതയിലാണ്.
മതപരമായ ജീവിതം നയിക്കുന്ന വിശ്വാസി അല്ലെന്നതും ആര്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിക്കപ്പെടാൻ കാരണമായി പറയപ്പെടുന്നു. അന്തരിച്ച മുൻ ഡി.സി.സി പ്രസിഡൻറ് വി.വി പ്രകാശൻെറ കുടുംബവും ആര്യാടൻ ഷൗക്കത്തിനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
പ്രകാശൻ നിലമ്പൂരിൽ മത്സരിച്ചപ്പോൾ തോൽക്കാൻ കാരണം ഷൗക്കത്തിൻെറ നേതൃത്വത്തിലുളള എതിർ പ്രവർത്തനമാണെന്നാണ് കുടുംബത്തിൻെറ പരാതി.
ഇതെല്ലാം കണക്കിലെടുത്താണ് വി.എസ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയത്. ആര്യാടൻ ഷൗക്കത്ത് പാർട്ടി വിട്ട് ഇടത് സ്ഥാനാർത്ഥിയായി മാറുന്നത് കോൺഗ്രസിന് തിരിച്ചടി ആണ്.
എന്തുവന്നാലും പാർട്ടി വിട്ടുപോകില്ലെന്നും അവസാന ശ്വാസം വരെ കോൺഗ്രസുകാരനായി തുടരുമെന്ന ആര്യാടൻ ഷൗക്കത്തിൻെറ പ്രസ്താവനയിലാണ് കോൺഗ്രസ് നേതൃത്വത്തിൻെറ പ്രതീക്ഷ.
അതിനാല്‍ തന്നെ ഷൗക്കത്ത് ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നുമില്ല. ഒരു കാരണവശാലും പാര്‍ട്ടി വിടില്ലെന്ന സൂചനയാണ് ഷൗക്കത്തും നല്‍കുന്നത്. എന്നാല്‍ ഷൗക്കത്തുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്ന സൂചനയാണ് ഇടതു കേന്ദ്രങ്ങള്‍ നല്‍കുന്നത്.