മലപ്പുറം: മലപ്പുറത്ത് നിപ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ആറ് പേരും സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്കാണ് രോഗം ലക്ഷണം ഉണ്ടായിരുന്നത്.
ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡി.കോളജിൽ ചികിത്സയിലാണ്.ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്. ഇവരുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.
പ്രതിരോധ പ്രവർത്തനത്തിന് 25 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിലും പരിശോധന നടത്തും. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്മാപ്പും ഇന്ന് പുറത്ത് വിട്ടു.