സർക്കാരിനെതിരായ വികാരം ശക്തം. സ്വരാജിന് മത്സരിച്ച് തോൽക്കാൻ വിമുഖത. കോൺഗ്രസിൽ നിന്നും ആളെത്തുമെന്ന പ്രതീക്ഷയില്ലാതായി. പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ സിപിഎം. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നിഷേധവോട്ടുകൾ കൂടി സമാഹരിക്കാൻ സജീവ നീക്കം. പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും ആലോചന

പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. എന്നാൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കിട്ടിയില്ലെങ്കിൽ സ്വരാജ് തന്നെയാണ് സി.പി.എമ്മിന്റെ പ്രഥമ പരിഗണനയിലുള്ളത്.

New Update
m swaraj aryadan shoukath
Listen to this article
0.75x 1x 1.5x
00:00 / 00:00

നിലമ്പൂർ: യു.ഡി.എഫ് കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെ സമ്മർദ്ദത്തിലായ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായ നെട്ടോട്ടം തുടങ്ങിക്കഴിഞ്ഞു. നോമിനേഷൻ സമർപ്പിക്കാനുള്ള തീയ്യതി അടുത്ത മാസം രണ്ടിന് അവസാനിക്കുമെന്നതിനാൽ അഞ്ച് ദിവസത്തിനുള്ളിൽ പാർട്ടിക്ക് തീരുമാനമെടുക്കേണ്ടതായും വരും.

Advertisment

നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നയാളുമായ എം. സ്വരാജിന് മത്സരിക്കാനുള്ള വിമുഖതയാണ് സി.പി.എമ്മിന് തിരിച്ചടിയായത്. വീണ്ടുമൊരു മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെടാൻ താനില്ലെന്ന സന്ദേശം സ്വരാജ് നൽകിയതോടെയാണ് പാർട്ടി പൊതുസ്വതന്ത്രനായുള്ള നീക്കമാരംഭിച്ചത്. എന്നാൽ ഇതുവരെ അന്തിമ തീരുമാനത്തിലെത്താൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.


മുമ്പ് മണ്ഡലത്തിൽ മത്സരിച്ച എം.തോമസ് മാത്യു, സ്‌പോർട്‌സ് കൗൺസിൽ അദ്ധ്യക്ഷൻ യു.ഷറഫലി എന്നിവരടക്കം നിരവധി പേരോട് സി.പി.എം ആശയവിനിമയം നടത്തിക്കഴിഞ്ഞു. പൊതുസ്വതന്ത്രനെ മണ്ഡലത്തിന് പുറത്ത് നിന്നും കണ്ടെത്താനുള്ള ആലോചനയും സജീവമാണ്.

സംസ്‌ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ ആരെങ്കിലും മത്സരിക്കാൻ തയ്യാറായാൽ അവർക്കും നറുക്ക് വീഴും. ഇടതുപക്ഷത്ത് നിന്നും പിണങ്ങിപ്പിരിഞ്ഞ അൻവറിന് ചുട്ട മറുപടി നൽകുന്ന വിധത്തിലാവണം സ്ഥാനാർത്ഥി നിർണ്ണയമെന്ന പൊതുവികാരമാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും പ്രതിഫലിക്കുന്നത്.

പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടെന്ന് ഏതാണ്ട് ധാരണയായിട്ടുണ്ട്. എന്നാൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കിട്ടിയില്ലെങ്കിൽ സ്വരാജ് തന്നെയാണ് സി.പി.എമ്മിന്റെ പ്രഥമ പരിഗണനയിലുള്ളത്.

നിലവിൽ എൽ.ഡി.എഫ് ഭരണം നിലനിന്നിരുന്ന ചുങ്കത്തറ പഞ്ചായത്ത് അൻവറിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. മണ്ഡലത്തിൽ എൽ.ഡി.എഫിനെതിരായ ജനവികാരമുണ്ടെന്ന് സി.പി.എമ്മും മനസിലാക്കിയിട്ടുണ്ട്.


ദേശീയ പാതയിലെ വിള്ളൽ, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഒ കേസ്, മലപ്പുറത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം എന്നിവയും എൽ.ഡി.എഫിന് തിരിച്ചടിയാവും.


തിരഞ്ഞെടുപ്പ് വർഷത്തിൽ ഏറ്റവും അവസാനമായി നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ അതിലുള്ള തോൽവി മുന്നണികൾക്ക് സമ്പൂർണ്ണ രാഷ്ട്രീയ തിരിച്ചടിയാവും സമ്മാനിക്കുക. പരാജയഭീതി നിലനിൽക്കുന്ന ഇടതുപക്ഷം പൊതുസമ്മതനെ ഇറക്കുന്നത് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനാണെന്നും വിലയിരുത്തലുണ്ട്.

എൽ.ഡി.എഫിനൊപ്പമുള്ള സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്താൽ അടുത്ത തവണ യു.ഡി.എഫിന് അനുകൂലമായ തരംഗം സംസ്ഥാനത്തുണ്ടാകുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. 


യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിന് എതിർപ്പുള്ള ഇടങ്ങളിൽ അദ്ദേഹത്തിനെതിരായ നിഷേധവോട്ടുകൾ തങ്ങൾക്കനുകൂലമാക്കാൻ കൂടി പൊതുസ്വതന്ത്രന് കഴിയുമെന്നാണ് സി.പി.എം ഉറച്ച് വിശ്വസിക്കുന്നത്.


എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതോടെ ഉരിത്തിരിയുന്ന സാഹചര്യം പൂർണ്ണമായും രാഷ്ട്രീയവൽക്കരിക്കാൻ യു.ഡി.എഫിന് കഴിഞ്ഞാൽ വലിയ ഭൂരിപക്ഷത്തിൽ ആര്യാടൻ ജയിക്കുമെന്നാണ് പൊതുവിലയിരുത്തലുള്ളത്.