നിലമ്പൂർ: ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന പി.വി അൻവറിനെ തള്ളണമെന്നും കൊള്ളണമെന്നും വ്യക്തമാക്കി കോൺഗ്രസിൽ ചർച്ചകൾ ചൂടുപിടിക്കുന്നു.
പാർട്ടി ഹൈക്കമാന്റ് നിർദ്ദേശിച്ച സ്ഥാനാർത്ഥിക്കെതിരെ പരസ്യരപതികരണം നടത്തിയ അൻവറിനെ എങ്ങനെ വിശ്വസിച്ച് കൂടെ നിർത്താനാവുമെന്നാണ് ഒരു വിഭാഗം ചോദ്യമുയർത്തുന്നത്.
നിലമ്പൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം അൻവറിനെ കൂടെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് സവീകരിക്കുന്നത്. പല കാലങ്ങളിലും ഐ ഗ്രൂപ്പിന്‍റെ ഭാഗമായി നിന്ന അൻവർ പാർട്ടി വിരുദ്ധ പ്രവർത്തനത്തിനായിരുന്നു മുൻതൂക്കം നൽകിയിരുന്നതെന്നും അവർ വാദിക്കുന്നു.
നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ്ദിനെ തോൽപ്പിക്കാൻ പല തവണ അൻവറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ മുമ്പ് അരങ്ങേറിയിട്ടുണ്ട്. ഇടതുപക്ഷവുമായി യോജിച്ച് നിന്ന പ്രവർത്തനം നടത്തുന്ന കാലത്ത് രാഹുൽ ഗാന്ധിക്കെതിരായ വിവാദ ഡി.എൻ.എ പരാമർശം നടത്തിയയാളെ പടിയടച്ച് പിണ്ടം വെയ്ക്കണമെന്നും വാദമുയരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ നിലമ്പൂരിൽ യു.ഡി.എഫ് നിർത്തുന്ന ഏത് സ്ഥാനാർത്ഥിക്കും പിന്തുണ നൽകുമെന്ന് പറഞ്ഞ അൻവർ വി.എസ് ജോയിക്ക് സ്ഥാനാർത്ഥിതവം നൽകണമെന്ന കടുംപിടുത്തം അവസാന നിമിഷം പുറത്തെടുത്തതാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും ചൊടിപ്പിച്ചത്.
വി.എസ് ജോയിക്ക് ഗോഡ്‌ഫാദർമാരില്ലാത്തതിനാൽ അദ്ദേഹത്തിന് സ്ഥാനാർത്ഥിതവം നിഷേധിച്ചുവെന്നും മലയോര ജനതയുടെ പ്രതിനിധിക്കാണ് സീറ്റ് നൽകേണ്ടിയിരുന്നതെന്നുമാണ് അൻവർ നടത്തിയ പ്രതികരണം. ഇത് കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പമുണ്ടെന്ന രീതിയിൽ മന:പൂർവ്വം അൻവർ നടത്തിലയതെന്നാണ് നേതാക്കളിൽ അതൃപ്തി സൃഷ്ടിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പു ഘട്ടത്തിൽ യു.ഡി.എഫിന് ലഭിക്കേണ്ട പിന്തുണ ആർജ്ജിക്കാൻ ചില വിട്ടുവീഴ്ച്ചകൾ വേണമെന്നാണ് മറുവിഭാഗം പറയുന്നത്. പിണറായി വിജയനും എൽ.ഡി.എഫിനുമെതിരെ നിൽക്കുന്നയാളുകളുടെ പിന്തുണ സമാഹരിക്കുന്നത് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും അൻവറിനെ തൽക്കാലം പിണക്കേണ്ട കാര്യമില്ലെന്നും അവർ വാദിക്കുന്നു.
ലീഗ് നേതൃത്വവുമായി അൻവർ ചില ചർച്ചകൾ നടത്തിയിരുന്നു. ഇതിന് കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, സി.എം.പിയെ പ്രതിനിധീകരിച്ച് മുതിർന്ന നേതാവും അൻവറുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ചകൾ നടത്തിയിരുന്നു. നിലവിലെ ചർച്ചകൾ ഗുണപരമായാണ് നടക്കുന്നതെന്നാണ് പൊതു വിലയിരുത്തൽ.