നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് അൻവർ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി.
മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്ദിന് നിരുപാധിക പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാൽ മാത്രം അൻവറിനെ മുന്നണിയിൽ ഉൾക്കൊള്ളിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് ഉറച്ച് നിൽക്കുന്നത്.
ഇത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാടിനോട് കോൺ്രഗസിലെ സമുന്നത നേതാക്കൾ പൂർണ്ണമായും യോജിക്കുകയും ചെയ്യുന്നു.
പാർട്ടി ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ തള്ളി പറയുന്ന അൻവറിനെ അംഗീകരിക്കാനില്ലെന്ന സന്ദേശമാണ് നേതാക്കൾ പുറത്ത് വിടുന്നത്.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, പി.ജെ കുര്യൻ എന്നിവർ പരസ്യമായി ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവിനെ പിന്തുണച്ച് രംഗത്ത് വന്നു.
അൻവറിന്റെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. മുന്നണി പ്രവേശനത്തിനായി പല തരത്തിലുള്ള ആശയവിനിമയം അൻവർ നടത്തിയിരുന്നു. കോൺഗ്രസിനെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വത്തെ ഉപയോഗിക്കാനും ശ്രമം നടന്നു.
എന്നാൽ വിഷയത്തിൽ ലീഗ് മദ്ധ്യസ്ഥത വഹിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതോടെ വഴിയടഞ്ഞ അൻവർ ആര്യാടൻ ഷൗക്കത്തിനെ അപഹസിക്കുന്നത് തുടർന്ന് കൊണ്ട് മുന്നണിയിൽ അംഗതവം നൽകാൻ സമ്മർദ്ദം രൂക്ഷമാക്കുകയാണ്.
പിണറായി വിജയനും എൽ.ഡി.എഫ് സർക്കാരിനുമെതിരെയാണ് അൻവർ നിലകൊള്ളുന്നതെങ്കിൽ ആദ്യം അവരെ തള്ളിപ്പറ്റ് യു.ഡി.എഫിനും സ്ഥാനാർത്ഥിക്കുമുള്ള തന്റെ പിന്തുണ പരസ്യമായി പ്രഖ്യാപിക്കട്ടെയെന്ന നിലപാടിലാണ് യു.ഡി.എഫുള്ളത്.
ആര്യാടനെ സ്ഥാനാർത്ഥിയാക്കും മുമ്പ് അൻവർ കൂടി പിന്തുണച്ച മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയിയെയും പരിഗണിച്ചിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും ചെയ്തു.
ഇതംഗീകരിച്ച് വി.എസ് ജോയി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടും ആര്യാടൻ ഷൗക്കത്തിനെതിരായ വ്യക്തിവിരോധം മനസിൽ വെച്ച് ഷൗക്കത്തിനെ നിരന്തരമായി അപഹസിക്കുന്ന അൻവറിനെ അങ്ങനെ അംഗീകരിക്കേണ്ടെന്ന പൊതു നിലപാടും പാർട്ടിക്കുള്ളിൽ ദൃശ്യമായിട്ടുണ്ട്.
മുന്നണിയിൽ കയറാനുള്ള പരിശ്രമം ഇതിനിടെ അൻവർ ഊർജ്ജിതമാക്കി. തന്നെ അസോസിയേറ്റഡ് മെമ്പറെങ്കിലുമാക്കണമെന്ന അൻവറിന്റെ മുറവിളിക്ക് യു.ഡി.എഫ് തൽക്കാലം ചെവി നൽകിയിട്ടില്ല.