കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയേയും വെല്ലുവിളിക്കുന്ന അന്‍വറിന് നേതൃത്വം വഴങ്ങരുതെന്നത് യുഡിഎഫിലെ പൊതുവികാരം. ഇതിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരനെതിരെ പ്രവര്‍ത്തകര്‍. അന്‍വറിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ തന്നെ പാര്‍ട്ടിയുടെ വഴിയേ കൊണ്ടുവരണമെന്ന് വിലയിരുത്തല്‍. പ്രതിപക്ഷനേതാവിന്‍റെ ശൈലിയ്ക്ക് കൈയ്യടിച്ച് പ്രവര്‍ത്തകര്‍ !

മുന്നണിയുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍വരെ കൈകടത്തല്‍ നടത്തുന്ന ഒരാളെ എങ്ങനെയാണ് ഭാവിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്ന ചോദ്യമാണ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിക്കുന്നത്. 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
pv anvar vd satheesan sunny joseph k sudhakaran
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയേയും വെല്ലുവിളിച്ചും അവഹേളിച്ചും നില്‍ക്കുന്ന ഒരാളെ മാലയിട്ട് സ്വീകരിക്കണോ, പടിക്കല്‍ നിര്‍ത്തി നല്ലപാഠം പറഞ്ഞുകൊടുത്ത ശേഷം സ്വീകരിക്കണമോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്. 

Advertisment

ഇക്കാര്യത്തില്‍ നേതാക്കന്മാരുടെ അഭിപ്രായം എന്തായാലും യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്, അവര്‍ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാടിനെയാണ്.


അങ്ങനെ മുന്നണിയേയും പാര്‍ട്ടിയേയും വെല്ലുവിളിച്ചുകൊണ്ട് ഒറ്റക്കൊമ്പനാകാന്‍ വരുന്ന ഒറ്റ അരിക്കൊമ്പന്മാരെയും മുന്നണിയുടെ പടി കയറ്റരുതെന്ന അഭിപ്രായത്തിനാണ് നേതാക്കന്മാരിലും പ്രവര്‍ത്തകരിലും മുന്‍തൂക്കം. 


അതിനെതിരെ അന്‍വറിന്‍റെ വക്കാലത്ത് ഏറ്റെടുത്ത് തെറ്റായ പ്രതികരണം നടത്തിയ കെ സുധാകരനെതിരെ ഇന്ന് കോണ്‍ഗ്രസിന്‍റെ നവമാധ്യമ ഇടങ്ങളില്‍ ഉണ്ടായ പ്രതികരണം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്.

കോണ്‍ഗ്രസിനെയും മുന്നണിയേയും മാത്രമല്ല അന്‍വര്‍ വെല്ലുവിളിച്ചത്, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ വ്യക്തിപരമായി കൂടി അവഹേളിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടക്കം പ്രകോപിപ്പിച്ചത്.

മുന്നണിയുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍വരെ കൈകടത്തല്‍ നടത്തുന്ന ഒരാളെ എങ്ങനെയാണ് ഭാവിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക എന്ന ചോദ്യമാണ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിക്കുന്നത്. 


അന്‍വര്‍ മുന്നണിയെ വെല്ലുവിളിക്കുന്നത് ഇത് ആദ്യമല്ല, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും അന്‍വര്‍ ഇതേ സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത് വന്നിരുന്നു. അന്ന് പച്ചമലയാളത്തില്‍ 'പോയി പണി നോക്ക് ' എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനോട് പറഞ്ഞത്. 


ഒടുവില്‍ വിരട്ടാന്‍ നോക്കിയ അന്‍വര്‍ പത്തിമടക്കി യുഡിഎഫിനെ ഇങ്ങോട്ടുവന്ന് പിന്തുണയ്ക്കുകയായിരുന്നു.

ഇതേ തന്ത്രമാണ് അന്‍വര്‍ നിലമ്പൂരിലും പ്രയോഗിച്ചത്. സ്ഥാനാര്‍ഥിയെ അന്‍വര്‍ 'പ്രഖ്യാപിക്കുന്ന' തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. 

അന്‍വര്‍ വെല്ലുവിളിച്ചാല്‍ അനുസരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നുവരുന്നത് മുന്നണിയേയും പാര്‍ട്ടിയേയും ദുര്‍ബലമാക്കും.


അന്‍വറിനെ സംബന്ധിച്ച് മുമ്പില്‍ യുഡിഎഫ് അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പിണറായിസത്തിനെതിരാണ് അന്‍വറിന്‍റെ പോരാട്ടം. അതിനാല്‍ ഇടതുപക്ഷത്തെ തോല്‍പിക്കുന്ന സമീപനമല്ലാതെ സ്വീകരിക്കാന്‍ കഴിയില്ല. 


അന്‍വറിന്‍റെ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ അത് ഇടതുപക്ഷത്തെ സഹായിക്കലാകും. പിന്നെ അന്‍വറിന്‍റെ നിലപാടുകള്‍ക്ക് പ്രസക്തിയില്ല. ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ അന്‍വറിന്‍റെ രാഷ്ട്രീയവും അപ്രസക്തമാകും. അതിനാല്‍ യുഡിഎഫിനെ അനുസരിക്കുക മാത്രമാകും അന്‍വറിനു മുമ്പിലുള്ള പോംവഴി. 

അതറിയുന്ന അന്‍വര്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിയ്ക്കുന്നത് എല്ലാം താനാണ് നിയന്ത്രിക്കുന്നത് എന്ന് വരുത്തി തീര്‍ക്കാനാണ്. അതിന് കോണ്‍ഗ്രസ് നിന്നുകൊടുത്താല്‍ പിന്നെ പാര്‍ട്ടിക്കും മുന്നണിക്കും തലവേദന ഒഴിഞ്ഞ നേരം കാണില്ല.

Advertisment