മലപ്പുറം: കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത്.
കൂരിയാട് ദേശീയപാത തകർന്നതിൽ നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാർ ചെയ്യുകയും കൺസൾട്ടൻറായ ഹൈവേ എൻജിനീയറിങ് കമ്പനിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണത്തിലെ അപാകത തുടക്കത്തിൽ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ വ്യക്തമാക്കിയിരുന്നു.
പ്രദേശവാസികളുടെ ആശങ്ക അവഗണിച്ച് റോഡ് നിർമിച്ചതിന്റെ പരിണിതഫലമാണ് റോഡ് തകർച്ചയെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
ദേശീയപാതക്കായി ഭൂമി ഏറ്റെടുപ്പ് തുടങ്ങിയപ്പോൾ മുതൽ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
നിർമാണത്തിൻറെ ഓരോ ഘട്ടത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ചു. പ്രദേശത്തിൻറെ ഭൂഘടനയുടെ സവിശേഷത കൂടി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഒന്നും ചെവികൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.