നിലമ്പൂരില്‍ അന്‍വര്‍ ഇഫക്ടിന് വന്‍ ചോര്‍ച്ച ! അന്‍വര്‍ മല്‍സരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് യുഡിഎഫ് വിലയിരുത്തല്‍. അന്‍വര്‍ ഇടതുപക്ഷത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് കാരണമുള്ളുവെന്നും നേതാക്കള്‍. മല്‍സരിച്ച് തോറ്റാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിന്നെ അന്‍വര്‍ വെറും കറിവേപ്പില ആകും ! പിണറായിസം വിട്ട് സതീശനിസത്തിനെതിരെ തിരിയുമോ അന്‍വര്‍ ?

ശനിയാഴ്ച രാവിലെ നിലമ്പൂരില്‍ മല്‍സരിക്കാനില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം മല്‍സരിക്കാന്‍ ആലോചിക്കുന്നു എന്ന മലക്കം മറിച്ചിലാണ് അന്‍വര്‍ ക്യാമ്പില്‍ നിന്നുണ്ടായത്.

New Update
pinarai vijayan pv anvar vd satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: നിലമ്പൂരില്‍ 'അന്‍വര്‍ ഇഫക്ട് ' അപ്രസക്തമാകുന്നതായി വിലയിരുത്തല്‍. ദിവസം രണ്ടും മൂന്നും നേരം നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന അന്‍വറിന്‍റെ വിശ്വാസ്യതയും ഇമേജും ജനങ്ങള്‍ക്കിടയില്‍ കാര്യമായി ഇടി‌ഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

അടിത്തട്ടില്‍ നിന്ന് ലഭിക്കുന്ന ജനങ്ങളുടെ ഫീഡ്ബാക്കിനനുസരിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നാണ് സൂചന.


നിലവിലെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മല്‍സരിച്ചാലും ഇല്ലെങ്കിലും തങ്ങളെ അത് ബാധിക്കില്ലെന്ന തലത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി എന്ന ആശ്വാസത്തിലാണ് യുഡിഎഫ്.

ശനിയാഴ്ച രാവിലെ നിലമ്പൂരില്‍ മല്‍സരിക്കാനില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം മല്‍സരിക്കാന്‍ ആലോചിക്കുന്നു എന്ന മലക്കം മറിച്ചിലാണ് അന്‍വര്‍ ക്യാമ്പില്‍ നിന്നുണ്ടായത്.


ഇതു രണ്ടും യുഡിഎഫ് ഗൗനിക്കാന്‍ നിന്നില്ലെന്നതാണ് കൗതുകം. അതായത്, അന്‍വര്‍ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണച്ചാലല്ലാതെ നിലമ്പൂരിലെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.


പിണറായിസത്തിനെതിരെ പരസ്യ പ്രഖ്യാപനം നടത്തി രാജിവച്ച് മുന്നണി വിട്ട അന്‍വറിന് ചുരുങ്ങിയ പക്ഷം ഈ ഉപതെരഞ്ഞെടുപ്പിലെങ്കിലും ഇനി ഇടതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനാകില്ല. അങ്ങനെ വന്നാല്‍ അന്‍വര്‍ നടത്തുന്ന രാഷ്ട്രീയത്തിന്‍റെ പ്രസക്തിതന്നെ ഇല്ലാതാകും.

ഇനി അന്‍വര്‍ മല്‍സരിക്കാതെ മാറി നിന്നാലും അത് ഇടതുപക്ഷത്തെ സഹായിക്കലായി വ്യാഖ്യാനിക്കപ്പെടും. അത് മനസിലാക്കിയാണ് അന്‍വര്‍ ശനിയാഴ്ച രാവിലെ പ്രഖ്യാപിച്ച നിലപാട് ഉച്ചയ്ക്ക് ശേഷം തിരുത്തിയത്.


അത്തരത്തില്‍ അന്‍വര്‍ മല്‍സരിക്കുകയാണെങ്കില്‍, അതിനും അദ്ദേഹത്തിന് കനത്ത വില നല്‍കേണ്ടി വരും. കാരണം വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ പിന്നെ സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ അന്‍വര്‍ വെറും കറിവേപ്പില ആയി മാറും. ആരും അന്‍വറിനെ ഒപ്പം കൂട്ടാന്‍ തയ്യാറാകാതെ വരും.


താനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യുകയോ സഹായിക്കുകയോ ഇല്ല, അല്ലാതെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടണം എന്നതാണ് അന്‍വറിന്‍റെ നിലപാട്. പക്ഷേ ഇനിയിപ്പോള്‍ നിലമ്പൂരിലൊരു മലക്കം മറിച്ചിലിനുള്ള രാഷ്ട്രീയ കരുത്ത് അന്‍വറില്‍ അവശേഷിക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്.

നിരുപാധികം യുഡിഎഫിനെ പിന്തുണച്ച് മുഖം രക്ഷിക്കുക എന്നത് മാത്രമാകും നിലവിലെ സാഹചര്യത്തില്‍ അന്‍വറിന് മുമ്പിലെ ഏക പോംവഴി. അതിന് അന്‍വറിന്‍റെ അഭിമാനം അനുവദിക്കുമോ എന്നത് സംശയമാണ്.

ചുരുക്കത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ അന്‍വറിന്‍റെ പോരാട്ടം 'പിണറായിസ'ത്തിനെതിരെ ആയിരിക്കുമോ അതോ 'സതീശനിസ'ത്തിനെതിരെ ആയിരിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.