നിലമ്പൂർ: സംസ്ഥാനത്ത് രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണം ഊർജ്ജിതമാക്കി മുന്നണികൾ.
ക്ഷേമ പെൻഷൻ വിതരണത്തിലെ കള്ളക്കളികളും മലപ്പുറം ജില്ലയെ പറ്റിയുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളും ആയുധമാക്കി യു.ഡി.എഫ് നിർമ്മിച്ച രാഷ്ട്രീയ അജൻഡയ്ക്ക് മറുപടി പറയുന്ന തിരക്കിലാണ് എൽ.ഡി.എഫ്.
ഇരുമുന്നണികളോടും പിണങ്ങിപ്പിരിഞ്ഞ അൻവറിന് മണ്ഡലത്തിൽ പ്രസക്തി കുറയുകയാണ്. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സി.പിഎമ്മും ന്യായീകരിച്ച് യു.ഡി.എഫും രംഗത്തു വന്നിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ മലപ്പുറം ജില്ലയെപ്പറ്റി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഞ്ഞടിച്ചത് സി.പി.എമ്മിനെ പ്രതിരോധത്തി ലാക്കിയിട്ടുണ്ട്.
ഇത് മറികടക്കാൻ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകുന്നതിനെ വിമർശിച്ച വേണുഗോപാലിൻ്റെ പ്രസ്താവന മറയാക്കി സി.പി.എം മറുതന്ത്രം പ്രയോഗിക്കുകയാണ്. സംസ്ഥാന തലത്തിൽ പ്രസ്താവനയ്ക്കെതിരെ സി.പിഎം രംഗത്ത് വന്നെങ്കിലും കെ.സി യെ പിന്തുണച്ച് പ്രതിപക്ഷ നേതാവും രംഗത്തിറങ്ങി.
ബി.ജെ.പി സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പ്രചാരണാർത്ഥം സുരേഷ് ഗോപി ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. ഇന്ന് വൈകിട്ട് നിലമ്പൂരിൽ മോഹൻ വർഗീസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹം ഉദ്ഘാടനം ചെയ്യും.