മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നിൽ പുതിയ ഉപാധികളുമായി പി വി അൻവർ.
2026ൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും വേണം. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകൾ ഉൾപ്പെടുന്നതാകണം പുതിയ ജില്ലയെന്നും അൻവർ പറഞ്ഞു.
പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യുഡിഎഫ് നേതാക്കൾ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ട്.
യുഡിഎഫുമായി യോജിച്ച് പേകാൻ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വിഡി സതീശനാണെന്നും അൻവർ പറഞ്ഞു.
ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണമെന്നും അൻവർ ആവശ്യപ്പെട്ടു.
വിഡി സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടതെന്നും അൻവർ പറഞ്ഞു. ഒരു പിണറായിയെ ഉൾക്കൊളളാനാവാഞ്ഞിട്ടാണ് എൽഡിഎഫ് വിട്ടത്.
പിന്നെയാണോ മുക്കാൽ പിണറായിയായ വിഡി സതിശനെന്നും അൻവർ ചോദിച്ചു. മത്സരരംഗത്തുനിന്ന് പിൻമാറില്ലെന്ന് രാവിലെ അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിൻവലിച്ചാൽ താൻ മരിച്ചുവെന്നാണ് അർഥമെന്നും അൻവർ പറഞ്ഞിരുന്നു.
വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പി വി അൻവർ, എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.