മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ നിരീക്ഷക സംഘങ്ങളെ നിയോഗിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം ഉറപ്പാക്കണമെന്ന കർശന നിർദ്ദേശം സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നൽകിക്കഴിഞ്ഞു. ഇതിന് തുരങ്കം വെയ്ക്കുന്ന പ്രവർത്തനങ്ങൾ നേരിട്ട് കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാണ് നിരീക്ഷക സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു
ഇതിന് പുറമേ ഗാന്ധി കുടുംബത്തിലെ അംഗമായ പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമായ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ പഴുതടച്ച പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്താനുള്ള എ.ഐ.സി.സി തീരുമാനത്തിൻ്റെ ഭാഗമായി കൂടിയാണ് നിരീക്ഷക സംഘത്തിൻ്റെ നിയമനം.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിറ്റിയും പാർട്ടിയുമെടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ നടപ്പാക്കുന്നതിലുള്ള വീഴ്ച്ച, പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തുന്ന നേതാക്കളുടെ പ്രവർത്തനങ്ങൾ എന്നിവയടക്കമുള്ള കാര്യങ്ങളാവും പ്രധാനമായി നിരീക്ഷിക്കുക.
പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിച്ച സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം ഇനി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എ. ഐ.സി.സിയുള്ളത്.
അൻവർ വിഷയത്തിൽ പാർട്ടിയിലും യു.ഡി.എഫിലും നിലനിൽക്കുന്ന അപസ്വരങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന പരാതി എ.ഐ.സി.സി നേതൃത്വത്തിന് ലഭിച്ചതായും പറയപ്പെടുന്നുണ്ട്.
ഇടതു പക്ഷവുമായി തെറ്റിപ്പിരിഞ്ഞ മുൻ എം.എൽ.എ പി.വി അൻവർ യു.ഡി.എഫിൽ ചേക്കേറാൻ ചില ശ്രമങ്ങൾ നടത്തിയിരുന്നു. അൻവറിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന ധാരണയും മുന്നണി യോഗത്തിൽ രൂപപ്പെട്ടിരുന്നു.
എന്നാൽ കോൺഗ്രസ് ഹൈക്കമാൻ്റ് നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയ ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ അവഹേളനം നടത്തിയ അൻവർ മാപ്പ് പറഞ്ഞ് സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ മാത്രം മുന്നണിയിൽ അംഗത്വം നൽകിയാൽ മതിയെന്ന പിന്നീട് യു.ഡി.എഫ് തീരുമാനിക്കുകയും ചെയ്തു.
ഇതിന് ശേഷവും അൻവറിനെ പിന്തുണച്ച് പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പമുണ്ടാക്കുന്ന മുതിർന്ന നേതാക്കളുടെയും ചില കെ.പി.സി സി ഭാരവാഹികളുടെയും നിലപാടിൽ കടുത്ത അതൃപ്തിയാണ് എ.ഐ.സി.സിക്കുള്ളത്.
ഇതു കൂടി കണക്കിലെടുത്താണ് വളരെ പെട്ടെന്ന് പാർട്ടി കേന്ദ്ര നേതൃത്വം നിരീക്ഷക സംഘത്തിന് രൂപം നൽകി മണ്ഡലത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
കോൺഗ്രസിനും യു.ഡി.എഫിനും വിജയിക്കാനാവുന്ന അന്തരീക്ഷമാണ് മണ്ഡലത്തിൽ ഉള്ളതെന്നാണ് എ.ഐ.സി.സി ചുമതലപ്പെടുത്തിയ സർവ്വേ ടീം റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതിന് വിഘാതമാവുന്ന തരത്തിലുള്ള പ്രവർത്തനം പാർട്ടിയിലെ ഏത് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായാലും അത് തെളിവു സഹിതം കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാണ് നിരീക്ഷക സംഘത്തോട് പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
അൻവർ വിഷയത്തിൽ കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന മട്ടിലുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളിൽ താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് അമർഷമുണ്ട്.
പാർട്ടിയിൽ ഐക്യമില്ലെന്ന സന്ദേശം നേതാക്കൾ തന്നെ ജനങ്ങൾക്ക് നൽകുന്നുവെന്നും ഇതവസാനിപ്പിച്ച് ഇനിയെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അവർ ഉയർത്തുന്ന ആവശ്യം.