സ്ഥാനാര്‍ഥികളുടെ മാത്രമല്ല തെരെഞ്ഞെടുപ്പ് നയിക്കുന്നവരുടെയും നെഞ്ചിടിപ്പ് ഉച്ചത്തിലാക്കി ഉപതെരെഞ്ഞെടുപ്പ്. നിലമ്പൂർ സതീശൻെറ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണ ശാലകൂടിയായി മാറും. പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ ശത്രുക്കള്‍ അകത്തുള്ള സതീശനിത് നിലനില്‍പ്പിന്‍റെ പോരാട്ടം. നിലമ്പൂർ കുന്നുകളിൽ വിജയക്കൊടി നാട്ടാനായാൽ വിഡി യുഡിഎഫില്‍ അതിശക്തനാകും. മറിച്ചായാല്‍ കടിച്ചുകീറാന്‍ കോപ്പുകൂട്ടി ശത്രുനിര

മുന്നണി സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കൂട്ടാക്കാത്തയാളുമായി ചർച്ചക്ക് പോലും തയാറല്ലെന്ന സതീശൻെറ ഉറച്ച നിലപാടാണ് പി.വി.അൻവറിന് മുന്നിൽ യു.ഡി.എഫിൻെറ വാതിൽ കൊട്ടിയടച്ചത്. 

New Update
vd satheesan
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: യു.ഡി.എഫിൻെറ ഇലക്ഷൻ മാനേജറുടെ റോളിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണ ശാല കൂടിയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.

Advertisment

നേരിട്ട ഉപതിരഞ്ഞെടുപ്പുകളിൽ ചേലക്കര ഒഴികെ എല്ലായിടത്തും വിജയിച്ച റെക്കോഡുളള സതീശൻെറ തന്ത്രങ്ങൾ ഇരു മുന്നണികൾക്കും ഒരുപോലെ സ്വാധീനമുളള ഒരു മണ്ഡലത്തിൽ മാറ്റുരയ്ക്കപ്പെടുന്നത് ഇതാദ്യമാണ്.


അതുകൊണ്ടുതന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് എന്നപോലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വ്യക്തിപരമായും ഏറെ നിർണായകമാണ്, പ്രത്യേകിച്ചും സതീശന്‍റെ ജമാ അത്തെ ഇസ്ലാമി പ്രസ്താവന വിവാദമായ സാഹചര്യത്തില്‍.  

മുന്നണി സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കൂട്ടാക്കാത്തയാളുമായി ചർച്ചക്ക് പോലും തയാറല്ലെന്ന സതീശൻെറ ഉറച്ച നിലപാടാണ് പി.വി.അൻവറിന് മുന്നിൽ യു.ഡി.എഫിൻെറ വാതിൽ കൊട്ടിയടച്ചത്. 

മുന്നണിയുടെയും അതിനെ നയിക്കുന്ന കോൺഗ്രസ് പാ‍ർട്ടിയുടെയും അന്തസ് ഉയർത്തിപ്പിടിക്കുന്ന ഈ നിലപാട് മുതൽ സതീശൻ വരച്ചിടുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്കൊപ്പിച്ചാണ് യു.ഡി.എഫിൻെറ പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.


പി.വി.അൻവറിനെ ഒപ്പം നിർത്തിയാൽ ഉണ്ടാകാവുന്ന ഗുണഫലങ്ങൾക്കൊപ്പം, അൻവർ ഒറ്റക്ക് മത്സരിക്കാനുളള സാധ്യതകൂടി മുന്നിൽ കണ്ടായിരുന്നു സതീശൻ തന്ത്രങ്ങൾ മെനഞ്ഞത്. അതുകൊണ്ടാണ് അൻവർ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ യു.ഡി.എഫും കോൺഗ്രസും ആടിയുലയാതിരുന്നത്.


അൻവറിൻെറ പിന്തുണ ലഭിച്ചാൽ പിണറായിക്കെതിരെ സംസാരിക്കുന്ന സർക്കാർ വിരുദ്ധ കാമ്പയിനറുടെ സാന്നിധ്യമാണ് മുന്നണിക്ക് ലഭിക്കുകയെന്നായിരുന്നു സതീശൻെറ വിലയിരുത്തൽ. എന്നാൽ അൻവർ എതിരായാൽ ഇതിനേക്കാളേറെ ഗുണങ്ങളുണ്ടെന്നും വിലയിരുത്തി.

യു.ഡി.എഫിന് ഒരിക്കലും ലഭിക്കാനിടയില്ലാത്ത വോട്ടുകള്‍, വേണമെങ്കിൽ ഇടത് മുന്നണിയിലേക്ക് പോകാനിടയുളള വോട്ടുകളെ ചോർത്തി കൊണ്ടുപോകാൻ അൻവറിൻെറ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്നാണ് സതീശൻ കണ്ടത്. 

ഈ കണക്കുകൂട്ടൽ നൽകിയ ആത്മവിശ്വാസം കൊണ്ടുകൂടിയാണ് അൻവറിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത്. പുരോഗമനപരമായ ആശയങ്ങൾ ഉൾക്കൊളളുന്ന ചലച്ചിത്രങ്ങളുടെയും നിലപാടുകളുടെയും പേരിൽ യാഥാസ്ഥിതിക മുസ്ളീം സംഘടനകളുടെ വോട്ട് യു.ഡി.എഫ് സ്ഥാനാ‍‍‍ർത്ഥിക്ക് ലഭിക്കാനിടയില്ല.


ഈ സാഹചര്യത്തിൽ ഇത്തരം വോട്ടുകളെ ശത്രുപാളയത്തിലേക്ക് എത്തിക്കാതെ പുറത്തേക്ക് പോകാനുളള സേഫ്റ്റി വാൽവായി അൻവറിൻെറ സ്ഥാനാർത്ഥിത്വം മാറാം. ഈ കണക്കൂകൂട്ടലാണ് അൻവറിനെ അവഗണിച്ച് മുന്നോട്ട് പോയാലും മുന്നണിക്ക് കുഴപ്പമുണ്ടാകില്ലെന്ന ധൈര്യം സതീശന് നൽകിയത്.


പി.വി.അൻവർ സ്ഥാനാർ‌ത്ഥി ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഈ വോട്ടുകൾ എതിർപക്ഷത്തേക്ക് പോകാനുളള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ ഇരുമുന്നണികളെയും ഒരുപോലെ എതിർത്ത് അൻവർ സ്ഥാനാർത്ഥിയായി മാറിയതോടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണുമെന്നതാണ് സതീശൻെറ തന്ത്രം.

പി.വി അൻവർ സ്ഥാനാർത്ഥി ആകുന്നതുകൊണ്ട് യു.ഡി.എഫിന് ഉണ്ടാകുന്ന ഡാമേജ് മൂന്ന് ദിവസത്തെ ഫലപ്രദമായ കാമ്പയിൻ കൊണ്ട് മറികടക്കാനാവുമെന്നും സതീശന് വിശ്വാസമുണ്ടായിരുന്നു. ഇതിൻെറയെല്ലാം അടിസ്ഥാനത്തിലാണ് ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനാകുന്ന ഇടപെടലുമായി സതീശൻ നിലമ്പൂരിൽ തന്നെ ക്യാംപ്  ചെയ്ത് പ്രവർത്തിക്കുന്നത്. 


എന്നാൽ ഈ തന്ത്രങ്ങളും കണക്കൂകൂട്ടലും പിഴച്ചാൽ സതീശൻെറ നില പരുങ്ങലിലാകും. കാരണം സതീശന് ശത്രുക്കൾ പുറത്തല്ല, മുന്നണിയിലും പാർട്ടിയിലുമാണ്. തിരഞ്ഞെടുപ്പിൽ ഒപ്പം  നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.വി.അൻവറിൻെറ പിന്തുണ നഷ്ടപ്പെടുത്തിയത് സതീശൻെറ കർശന നിലപാടാണെന്ന് വിശ്വസിക്കുന്നവർ യു.ഡി.എഫിലും കോൺഗ്രസിലും ഏറെയുണ്ട്.


അവർ സതീശൻെറ ചുവട് പിഴക്കാൻ കാത്തിരിക്കുന്നുണ്ട്. ഇത് സതീശനും തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹത്തിൻെറ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാം. വിജയം ഉണ്ടായാൽ പാർട്ടിയുടെയും മുന്നണിയുടെയും കൂട്ടായ പ്രവർത്തനത്തിൻെറ ഫലമാണെന്നും പരാജയം സംഭവിച്ചാൽ അതിൻെറ പൂർണ ഉത്തരവാദി താനായിരിക്കുമെന്ന സതീശൻെറ ആവർത്തിച്ചുളള പ്രതികരണങ്ങള്‍ ഇതിൻെറ തെളിവാണ്.

വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാകുമെന്നും പരാജയത്തിന് ആരുമുണ്ടായിരിക്കില്ലെന്നുമുളള തിരിച്ചറിവിൽ നിന്നാണ് സതീശൻെറ ഈ പ്രതികരണങ്ങൾ എന്നും അനുമാനിക്കാം. നിലമ്പൂരിലെ തന്ത്രങ്ങൾ പിഴച്ചാൽ കോൺഗ്രസിൽ പിന്നെ ഉയരുന്ന ആവശ്യം സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നതാകുമെന്ന് ഉറപ്പാണ്.

പക്ഷേ അതിനിനി സാധ്യതയും സമയവുമില്ല. എന്നാൽ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി നിലമ്പൂർ കുന്നുകളിൽ വിജയക്കൊടി നാട്ടാനായാൽ വി.ഡി.സതീശൻ യു.ഡി.എഫിലും കോൺഗ്രസിലും ചോദ്യം ചെയ്യപ്പെടാനാവാത്ത നേതൃത്വമായി മാറും.


ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽപോലും സംയമനം കൈവിടാതെ, ആത്മവിശ്വാസത്തോടെ മുന്നണിയെ മുന്നിൽ നിന്ന്  നയിക്കുന്ന സതീശൻെറ നേതൃപാടവം മാറ്റുരക്കപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കേരളത്തിൻെറ സമകാലിക രാഷ്ട്രീയത്തിലും ഏറെ പ്രസക്തിയുണ്ട്.


സൂക്ഷ്മതല ഇടപെടലാണ് വി.ഡി.സതീശൻെറ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ സവിശേഷത. ബൂത്ത് തലം മുതൽ സംഘടനയെ ചലിപ്പിച്ച്, വോട്ടർമാരിലേക്ക് എത്തിക്കുന്നതാണ് ഈ തന്ത്രത്തിൻെറ ഫലം.

പ്രാദേശികമായ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് അവിടങ്ങളിലെ വോട്ടർമാരുടെ പിന്തുണയുറപ്പിക്കുന്നതിലും ശ്രദ്ധ കൈവരും. മുതിർന്ന നേതാക്കളെ തന്നെ വാർഡ്, തദ്ദേശ സ്ഥാപന തലത്തിലേക്ക് ഇറക്കികൊണ്ട് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന ശൈലി സതീശൻ പ്രതിപക്ഷ നേതാവായശേഷം മാത്രം യു.ഡി.എഫിന് ശീലമായതാണ്.

മുൻപൊക്കെ ഇത്തരം ഇടപെടലുകൾ തീരുമാനങ്ങൾ മാത്രമായിരുന്നു. പാർട്ടിയെന്നത് നേതാക്കളും ആൾക്കൂട്ടവും എന്ന രീതി മാറ്റിയെഴുതിക്കൊണ്ട് അവരെ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരവാദിത്തം നിറവേറ്റാൻ ചുമതലപ്പെട്ട കർമ്മസേനയാക്കി പരിവർത്തനം ചെയ്യാൻ സതീശന് കഴിഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിലും സതീശൻെറ തന്ത്രപരതയുടെ തിളക്കമുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ആര്യാടൻ ഷൗക്കത്തിന് പകരം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കോൺഗ്രസിലെ ആലോചന.

എന്നാൽ കെ.സുധാകരൻ മാറി സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി വന്നതോടെ ആ ആലോചന മാറി. ആദ്യം ജോയിയെ പിന്തുണച്ചിരുന്ന സതീശൻ തന്നെയാണ് മാറ്റത്തിനും മുൻകൈ എടുത്തത്.

vd satheesan sunny joseph


ക്രൈസ്തവ വിഭാഗത്തിൽ നിന്നുളള സണ്ണിജോസഫിനെ കെ.പി.സി.സി അധ്യക്ഷനാക്കിയതിന് പിന്നാലെ ജോയിയെ കൂടി സ്ഥാനാ‍ർത്ഥി ആക്കിയാൽ മണ്ഡലത്തിലെ പ്രബല വിഭാഗമായ മുസ്ളീം സമുദായത്തിനെ പിണക്കുന്നതിന് തുല്യമാകുമെന്ന ചിന്തയിലാണ് സതീശൻ മാറ്റത്തിന് വേണ്ടി വാദിച്ചത്. 


സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറി ചിന്തിക്കാൻ കഴിയുന്ന ഈ സമീപനം തന്നെ സതീശനിലെ തന്ത്രജ്ഞനായ നേതാവിനെ അടയാളപ്പെടുത്തുന്നുണ്ട്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ഇന്ത്യൻ മുസ്ളീം ലീഗിൻെറ വിശ്വാസം ആർജിക്കാനും അവരെ കൂടെ നിർത്താനും സ്ഥാനാർത്ഥി നിർണയത്തിലൂടെ കഴിഞ്ഞു.

മുന്നണിയെ സ്വരഭേദങ്ങളിലാതെ നയിക്കുന്നതിന് നായകൻെറ ഭാഗത്ത് നിന്നുതന്നെ ഇടപെടൽ വന്നത് ഘടകകക്ഷികളെയും നിസ്സീമമായ സഹകരണത്തിന് നിർബന്ധിതമാക്കി.