/sathyam/media/media_files/2025/06/20/aryadan-shoukath-vd-satheesan-rahul-nankoottathil-shafi-parambil-2025-06-20-17-34-09.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരുമെന്നിരിക്കെ വിജയം ഉറപ്പിച്ച യുഡിഎഫില്‍ വിജയത്തിന്‍റെ അവകാശികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവം.
അവകാശി കുപ്പായമണിയാന്‍ മുതിര്‍ന്ന നേതാക്കളും കുട്ടിനേതാക്കളും പലരും മുന്നിലുണ്ടെങ്കിലും പിവി അന്‍വറിനെയും അന്‍വറിന്‍റെ ധാര്‍ഷ്ഠ്യത്തെയും ഒരേപോലെ തള്ളി തന്ത്രങ്ങളൊരുക്കി മുമ്പിലും പിന്നിലും നിന്ന് നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാകും വിജയത്തിന്‍റെ മുഖ്യശില്പി. അഥവാ പരാജയമാണ് സംഭവിക്കുന്നതെങ്കിലും അത് ഏറ്റവും ബാധിക്കുന്നതും സതീശനെ തന്നെ.
പക്ഷേ പരാജയമാണെങ്കില്‍ അതിന്‍റെ യഥാര്‍ഥ അവകാശികളാകാനുള്ള 'പണി' ചെയ്ത രണ്ടാളുകള്‍ ഷാഫി പറമ്പിലും സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്.
മൂക്കാതെ പഴുത്തതിന്‍റെ അപക്വതകള്‍ നിറഞ്ഞുനിന്ന നീക്കങ്ങളായിരുന്നു തുടക്കം മുതല്‍ ഷാഫി പറമ്പിലിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിന്‍റെയും. രാഹുല്‍ പലതവണയാണ് മുന്നണിയെ വെട്ടിലാക്കിയത്.
തുടക്കം മുതല്‍ എം സ്വരാജിനെ വെല്ലുവിളിച്ച് ഒടുവില്‍ സ്വരാജ് സ്ഥാനാര്‍ഥിയായപ്പോള്‍ യുഡിഎഫ് ഒന്നാകെ വെട്ടിലായി. നിലമ്പൂരില്‍ ഏതെങ്കിലും ഒരു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുന്നതിനു പകരം സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയതില്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു പങ്കുണ്ടായിരുന്നു.
സ്ഥാനാര്‍ഥിയെ തിരക്കി ഒഎല്‍എക്സില്‍ വരെ പരസ്യമിട്ട് ട്രോളാക്കിയപ്പോള്‍ സിപിഎം വെട്ടിലായി. ഒടുവില്‍ സ്വരാജ് വന്നതോടെ യുഡിഎഫിന് ഈസി വാക്കോവര്‍ ലഭിക്കേണ്ടിടത്ത് കളി കാര്യമായി.
പിന്നീട് പ്രതിപക്ഷ നേതാവ് നേരിട്ട് പിവി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച ദിവസം അര്‍ദ്ധരാത്രി ആരോടും ആലോചിക്കാതെ അന്‍വറുമായി 'ചര്‍ച്ച' ചെയ്യാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇളിഭ്യനായി.
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ ചിരിച്ചുകൊണ്ട് അര്‍ദ്ധരാത്രി തന്‍റെ വീട്ടില്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് അന്‍വര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി.
വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് എംപിയും എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച ഇല്കഷന്‍ ഉദ്യോഗസ്ഥരുടെ നീക്കം വിവാദമാക്കാനുള്ള ചില സന്ദര്‍ഭങ്ങള്‍ വീണുകിട്ടിയെങ്കിലും അതിനിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ ധിക്കാരം പറയുന്ന ദൃശ്യങ്ങള്‍ ലൈവായതോടെ ആ അവസരവും കോണ്‍ഗ്രസിന് ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ രാഹുല്‍ നിലമ്പൂരില്‍ 'ഹാട്രിക് ' തികച്ചു.
സര്‍ക്കാര്‍ വിരുദ്ധ തരംഗവും അന്‍വര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളും ഗുണം ചെയ്തത് യുഡിഎഫിനാണെന്നാണ് പൊതു വിലയിരുത്തല്‍. ഫലത്തില്‍ 20000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാഹചര്യം നിലമ്പൂരില്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരം പാളിച്ചകള്‍ അതില്ലാതാക്കി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ കളം പിടിച്ചത് വിഡി സതീശന്‍ തന്നെയാണ്. നിലമ്പൂരില്‍ പ്രശ്നം പിവി അന്‍വറായിരുന്നു. അന്‍വര്‍ ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി യുഡിഎഫിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് യുഡിഎഫിന്‍റെ പഴയ ശീലങ്ങള്‍ മനസില്‍ വച്ചായിരുന്നു.
പക്ഷേ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അതിന് വഴങ്ങിയില്ല. മാന്യമായ അനുനയം യുഡിഎഫ് സ്വീകരിച്ചപ്പോള്‍ അന്‍വര്‍ പത്തി വിടര്‍ത്തി. അതോടെ മുഖത്ത് നോക്കി 'പോയി പണി നോക്കാന്‍' പറഞ്ഞ് കോണ്‍ഗ്രസുകാരുടെയും പാര്‍ട്ടിക്ക് പുറത്തുള്ളവരുടെയും കൈയ്യടി നേടിയത് സതീശനാണ്.
അന്‍വറിന്‍റെ വിലപേശല്‍ നിഷ്കരുണം തള്ളി സോഷ്യല്‍ എന്‍ജിനീയറിങ്ങിലൂടെ അന്‍വര്‍ വഴി ഉണ്ടാകാമായിരുന്ന നഷ്ടം നികത്താന്‍ മുന്‍കൈ എടുത്തത് സതീശനാണ്. ഒടുവില്‍ അന്‍വര്‍ കളത്തിന് പുറത്തായി. ആ കളിയില്‍ വിജയിക്കുക സതീശനാണോ അന്‍വറാണോ എന്നത് 23 -നറിയാം.
നിലമ്പൂരില്‍ നെഗറ്റീവ് പ്രതിഛായ ഉണ്ടായിരുന്ന ആര്യാടന്‍ ഷൗക്കത്ത് ഒരു തരത്തിലും ഒരു ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ആയിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ യഥാര്‍ഥ വെല്ലുവിളിയും ഷൗക്കത്തിന്‍റെ നെഗറ്റീവ് പ്രതിഛായ തന്നെ ആയിരുന്നു. പക്ഷേ, അത്തരം ഘടകങ്ങളെയൊക്കെ കോര്‍ത്തിണക്കി പ്രതികൂല ഘടകങ്ങള്‍ അനുനയിപ്പിച്ചത് സതീശനും ടീമുമാണ്.
കേന്ദ്രത്തിലും കേരളത്തിലും ഒരു പതിറ്റാണ്ട് കാലമായി ഭരണത്തിന് വെളിയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് ഫണ്ട് തന്നെയായിരുന്നു ആദ്യ വെല്ലുവിളി. അവിടെ കോണ്‍ഗ്രസിന് ആദ്യ പണികൊടുത്തത് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തന്നെ ആയിരുന്നു.
തന്നെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഇലക്ഷന്‍ ഫണ്ട് താന്‍ ഇറക്കിക്കൊള്ളാം എന്നു പറഞ്ഞ ഷൗക്കത്ത് നോമിനേഷന്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ നേതാക്കളെ കൈമലര്‍ത്തി കാണിച്ചു. പിന്നെ നയാ പൈസ ഇറക്കാതെ മുഴുവന്‍ പാര്‍ട്ടിയുടെ തലയില്‍ വച്ച് ഷൗക്കത്ത് തലയൂരി. ഇതോടെ നേതൃത്വം വെട്ടിലായി.
അവിടെയും രക്ഷകനായത് കെസി വേണുഗോപാലും സതീശനുമാണ്. ഇരുവരും ചേര്‍ന്നാണ് പിന്നെ ഫണ്ട് സ്വരൂപിച്ചത്. ഫലത്തില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഎമ്മില്‍ പോകുമെന്ന് പറഞ്ഞ് നേതാക്കളെ ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങി നയാ പൈസ മുടക്കാതെ പാര്‍ട്ടിയുടെ ചെലവിലും അധ്വാനത്തിലും ചുളുവില്‍ നേതാവായിരിക്കുകയാണ് ബാപ്പൂട്ടി.