മലപ്പുറം: തിങ്കളാഴ്ച നിലമ്പൂര്‍ വോട്ടെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വിജയിക്കുക പിണറായിസമാണോ ? സതീശനിസമാണോ ? എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.
ഇരു 'ഇസ'ങ്ങള്‍ക്കും പേര് നല്‍കിയ പഴകിയ 'കമ്മ്യൂണിസം' സഹയാത്രികന്‍ പിവി അന്‍വറിന്‍റെ അന്‍വറിസത്തിന്‍റെ ഭാവിയും തിങ്കളാഴ്ച രാവിലെ അറിയാം.
ഇരു മുന്നണികള്‍ക്കും വലുപ്പ ചെറുപ്പത്തോടുകൂടിയുള്ള അവകാശവാദങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെവരെ കൂട്ടിനുണ്ടെങ്കിലും ഇമ്മിണി വലിയ അവകാശവാദം യുഡിഎഫിനാണ്.
എല്‍ഡിഎഫ് രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ യുഡിഎഫ് പ്രതീക്ഷ പ്രത്യക്ഷത്തില്‍ 12000 വരെയാണ്. അവകാശവാദങ്ങള്‍ അതുക്കും മേലെ 20000 - 25000 വരെ നീളുന്നുമുണ്ട്.
ഇരു മുന്നണികള്‍ക്കും വിജയിക്കാവുന്ന സാഹചര്യങ്ങള്‍ നിലമ്പൂരില്‍ ധാരാളമുണ്ടായിരുന്നു. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അന്‍വറിന്‍റെ 'വിരഹം' വരെയുള്ള സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെതിരെ മണ്ഡലത്തിലുള്ള നെഗറ്റീവ് വികാരവും ഇടതുപക്ഷത്തിന് അനുകൂലമാക്കാമായിരുന്നു.
പക്ഷെ എല്ലാ വിവാദങ്ങള്‍ക്കും മേലെ ആയിരുന്നു യുഡിഎഫിനെ സംബന്ധിച്ച് സര്‍ക്കാര്‍ വിരുദ്ധ തരംഗം.
മണ്ഡലംകാരനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യുവനേതാവുമായ ശക്തനായ സ്ഥാനാര്‍ഥിയും അനുകൂല സാഹചര്യങ്ങളും ഏറെയുണ്ടായിരുന്നിട്ടും എം സ്വരാജിനെ വിജയിപ്പിക്കാനായില്ലെങ്കില്‍ അതിന് ഒറ്റ കാരണമേ ഉണ്ടാകൂ, ഭരണവിരുദ്ധ വികാരം ! അതിന്‍റെ പഴികേള്‍ക്കേണ്ടി വരിക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.
/filters:format(webp)/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
ഇടതുപക്ഷത്തിന്‍റെ ഒരു വോട്ടുപോലും ചോരാതെ ശക്തമായ പോരാട്ടവീര്യം പകര്‍ന്നതായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചരണം.
പക്ഷേ പതിവിന് വിപരീതമായി കോണ്‍ഗ്രസിന്‍റെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ വിഡി സതീശന്‍ നയിച്ച യുഡിഎഫ് നിര പഴുതുകളടച്ച പ്രചരണ തന്ത്രങ്ങളായിരുന്നു പുറത്തെടുത്തത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടുമൊക്കെ വമ്പന്‍ നിലയില്‍ പരീക്ഷിച്ച് വിജയിച്ച 'വിഡിഎസ് സ്റ്റൈല്‍' ഇലക്ഷന്‍ മാനേജ്മെന്‍റില്‍ യുഡിഎഫ് ക്യാമ്പ് എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്.
രാപകല്‍ എല്ലാം നിരീക്ഷിച്ച് മണ്ഡലത്തിലുടനീളം സഞ്ചരിച്ച് കുറ്റവും കുറവും കണ്ടെത്തി അപ്പപ്പോള്‍ വിളിക്കേണ്ടവരെ വിളിച്ച് തിരുത്തിയും പറഞ്ഞും പഴുതടച്ച് കരുക്കള്‍ നീക്കിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2024/11/23/siCj2q7stbzfS2XsNQ44.jpg)
കെസി വേണുഗോപാല്‍ മുതല്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമൊക്കെ ഒരു ടീമായി അണിനിരന്നപ്പോള്‍ അപ്പുറത്ത് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗും ഇതര ഘടകകക്ഷികളും ഒപ്പത്തിനൊപ്പം അണിനിരന്നു.
യുഡിഎഫില്‍ കോണ്‍ഗ്രസിനും ലീഗിനും മാത്രമാണ് നിലമ്പൂരില്‍ വോട്ടുള്ളത്. കേരള കോണ്‍ഗ്രസില്‍ പേരിനൊരു നേതാവുണ്ടായിരുന്നയാള്‍ അപ്പുറത്ത് പോയി ബിജെപി സ്ഥാനാര്‍ഥിയുമായി.
പാണക്കാട് തങ്ങള്‍ അണികള്‍ക്ക് നല്‍കിയ നിര്‍ദേശം, പികെ കുഞ്ഞാലിക്കുട്ടിയാണ് മല്‍സരിക്കുന്നതെന്ന് വിചാരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനായിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടന്‍ യുഡിഎഫിനെ വരുതിയിലാക്കാന്‍ ഇതാണവസരമെന്ന് കരുതി കരുക്കള്‍ നീക്കിയ പിവി അന്‍വറായിരുന്നു കോണ്‍ഗ്രസിന്‍റെ വലിയ തലവേദന.
/filters:format(webp)/sathyam/media/media_files/2025/05/31/DlqUqRIfsBKT1CBgNcUM.jpg)
ഒരാള്‍ അനിഷ്ടം പറഞ്ഞാല്‍ കേട്ടപാടെ നേതാക്കള്‍ ഒന്നടങ്കം അവരുടെ വീട്ടിലെത്തി കാല് പിടിച്ച് പ്രശ്നം പരിഹരിക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പഴയ രീതി. അത് തിരുത്തിയതാണ് 'സതീശനിസം'.
സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്തത് ഉള്‍പ്പെടെ ഓരോ ദിവസവും ഡിമാന്‍റുകള്‍ ഒന്നിനൊന്ന് കൂട്ടിയെഴുതി നേതാക്കളെ വിഷമിപ്പിച്ച അന്‍വറിനോട് അനുനയത്തിനുള്ള സമയം കഴിഞ്ഞപ്പോള്‍ 'ഇനി താന്‍ പോയി പണിനോക്ക് ' എന്ന് മുഖത്തടിച്ച് പറഞ്ഞതാണ് സതീശന്‍ സ്റ്റൈല്‍. അതിനെയാണ് അന്‍വര്‍ പിന്നീട് 'സതീശനിസം' എന്ന് വിളിച്ചത്.
കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള സമൂഹം ഒന്നടങ്കം സതീശന് കൈയ്യടിച്ചത് അന്‍വറെ 'കൈകാര്യം' ചെയ്ത രീതിക്കാണ്. തോറ്റാലും വേണ്ടില്ല അന്‍വറിനെ വേണ്ടെന്ന് പറഞ്ഞവരാണ് ഏറെ.
അതും അതിജീവിച്ച് അന്‍വറെ മാറ്റിനിര്‍ത്തി വിഎസ് ജോയിക്കു പകരം താരതമ്യേന ദുര്‍ബലനായ ആര്യാടന്‍ ഷൗക്കത്തിനെ നിര്‍ത്തി ആ ഇടതു മണ്ഡലം പിടിച്ചെടുത്താല്‍ പിന്നെ സംശയം വേണ്ട, സതീശനാണ് താരം; ലീഡന്‍ വി.ഡി.എസ് !