സർക്കാർ തീരുമാനങ്ങൾ കുട്ടികളുടെ നന്മ നോക്കി. വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിന് അനുസരിച്ചുള്ള പുതുമകളും നല്ല മാറ്റങ്ങളും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്: മന്ത്രി വി ശിവൻകുട്ടി

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറക്കൽ, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നി കാര്യങ്ങളിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.

New Update
v sivankutty images(118)

മലപ്പുറം : വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിന് അനുസരിച്ചുള്ള പുതുമകളും നല്ല മാറ്റങ്ങളും കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. 

Advertisment

മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ സമയ മാറ്റവും ഭക്ഷണ മെനുവിലുള്ള മാറ്റവുമെല്ലാം ഇതിന്റെ ഭാഗമാണ്. 


കുട്ടികളുടെ നന്മ നോക്കിയാണ് സർക്കാർ തീരുമാനങ്ങൾ കൈകൊള്ളുന്നത്. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറക്കൽ, ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നി കാര്യങ്ങളിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.


തൃശൂരിൽ നടക്കുന്ന 64–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 2026 ജനുവരി ഏഴ് മുതൽ 11 വരെ 25 വേദിയിലാണ് കലോത്സവം. 

ഇതോടനുബന്ധിച്ച് സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും നടക്കും. കലോത്സവ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കുന്നു. 

വിപുലമായ സംഘാടക സമിതിരൂപീകരണം ഡിസംബർ എട്ടിന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.


സ്കൂൾതല മത്സരം സെപ്തംബറിലും സബ്ജില്ലാതല മത്സം ഒക്ടോബർ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരം നവംബർ ആദ്യവാരവും പൂർത്തിയാക്കും.


സംസ്ഥാന സ്കൂൾ കായികമേളയുടെ ഒരുക്കങ്ങളും നടന്നുവരികയാണ്. ഒക്ടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്താണ് മേള.

സവിശേഷ പരിഗണന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സും സംഘടിപ്പിക്കുന്നുണ്ട്. 

ഗൾഫിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും മേളയിൽ പങ്കെടുക്കാം. ജില്ലാതല മത്സരം ആഗസ്ത്, സെപ്തംബർ വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

കായിക അധ്യാപകരുടെ സേവനം വിലമതിക്കുന്നതാണ്. അവരുടെ സഹകരണവും അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ ആറ് മുതൽ ഒമ്പത് വരെ മലപ്പുറത്തും ടിടിഐ, പിപിടിടിഐ കലോത്സവം വയനാട്ടിലും നടക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisment