നിലമ്പൂരിലേക്ക് മമത പ്രചാരണത്തിനെത്തുമോ? രാജ്യത്തെ ഏക സി.പി.എം സര്‍ക്കാരിനെ പൊളിച്ചടുക്കാനുള്ള അവസരം മമത കൈവിടുമോ. തൃണമൂലിന് കേരളത്തില്‍ ഘടകവും മുന്നണിയും രൂപീകരിച്ച അന്‍വറിനെ മമത കൈവിടില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് പോവില്ലെന്ന ശൈലി അന്‍വറിനായി മമത മാറ്റുമോ. സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുവായ മമത, പിണറായി സര്‍ക്കാരിനെതിരേ നിലമ്പൂരിലെത്തി ആഞ്ഞടിച്ചാല്‍ അത് രാഷ്ട്രീയ ചരിത്രമാവും

മമതയെ പ്രചാരണത്തിന് എത്തിക്കണമെന്ന അൻവറിന്റെ സ്വപ്നം പൂവണിയാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന് പോകില്ല എന്നത് ദീദിയുടെ ശൈലിയാണ്

New Update
mamatha banarjee

തിരുവനന്തപുരം: നിലമ്പൂരിൽ പി.വി.അൻവറിന്റെ പ്രചാരണത്തിന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി അവരുടെ പാർട്ടി ചിഹ്നത്തിലാണ് അൻവർ മത്സരിക്കുന്നത്.

Advertisment

നിയമസഭയിലേക്ക് കേരളത്തിൽ നിന്ന് തൃണമൂലിന്റെ ആദ്യത്തെ പോരാട്ടമാണ്. മാത്രമല്ല, സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുവായ മമത, കേരളത്തിൽ പിണറായി നേതൃത്വം നൽകുന്ന മുന്നണിക്കെതിരേ പ്രചാരണത്തിനെത്തിയാൽ അത് രാഷ്ട്രീയ ചരിത്രമായി മാറും.

pv anwar


മമതയെ നിലമ്പൂരിൽ പ്രചാരണത്തിനെത്തിക്കാൻ അൻവർ ശ്രമിക്കുന്നുണ്ട്. കേരളത്തിൽ തൃണമൂൽ കോൺഗ്രസിന് ഘടകമുണ്ടാക്കുക മാത്രമല്ല, ഇടത് വലത് മുന്നണികൾക്ക് ബദലായി ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയും അൻവർ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ പാർട്ടിക്ക് വിലാസവും മുന്നണിയുമുണ്ടാക്കിയ അൻവറിനെ തൃണമൂൽ നേതൃത്വവും മമതയും കാര്യമായി പിന്തുണയ്ക്കുന്നുണ്ട്. 


മമതയെ പ്രചാരണത്തിന് എത്തിക്കണമെന്ന അൻവറിന്റെ സ്വപ്നം പൂവണിയാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിന് പോകില്ല എന്നത് ദീദിയുടെ ശൈലിയാണ്. തദ്ദേശ തിരഞ്ഞെടുപ്പുകളിലും മമത പ്രചാരണം നടത്താറില്ല. ഇതെല്ലാം പ്രാദേശിക നേതൃത്വത്തിന്റെ ചുമതലയാണ് എന്നാണ് മമതയുടെ നിലപാട്. ബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളിൽ പോലും മമത പ്രചാരണം നടത്തില്ല.

എന്നാൽ കേരളത്തിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് മമത നിലമ്പൂരിൽ പ്രചാരണത്തിനെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സി.പി.എമ്മിനെതിരേ ശക്തമായ നിലപാടെടുക്കുന്ന മമത, കേരളത്തിലെത്തി പിണറായിക്കും സി.പി.എമ്മിനുമെതിരേ ആഞ്ഞടിക്കാനുള്ള സാദ്ധ്യത ഉപയോഗപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

രാജ്യത്ത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സർക്കാരുള്ളത് കേരളത്തിൽ മാത്രമാണ്. മാത്രമല്ല, മമത ഇവിടെയെത്തി സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചാൽ വൻ മാദ്ധ്യമശ്രദ്ധയും കിട്ടും. ബംഗാളിൽ തുടർച്ചയായി 25വർഷം അധികാരത്തിലുണ്ടായിരുന്ന സി.പി.എമ്മിനെ കെട്ടുകെട്ടിച്ചത് മമതയുടെ നേതൃത്വത്തിലാണ്.


മമത പ്രചാരണത്തിന് നിലമ്പൂരിലെത്തിയാൽ രാഷ്ട്രീയ കേരളം ഇളകിമറിയുമെന്ന് ഉറപ്പാണ്. കിലോമീറ്ററുകളോളം പദയാത്ര നടത്തുന്നതാണ് മമതയുടെ സ്റ്റൈൽ. സുരക്ഷാ ഭീഷണിയുള്ളതിനാൽ ചുറ്റിലും യന്ത്രത്തോക്കേന്തിയ കരിമ്പൂച്ചകളുണ്ടാവും. പദയാത്രയുടെ മുന്നിൽ നായികയായി മമത നടക്കും. പിന്നാലെ നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം അനുഗമിക്കും. മമത പ്രചാരണത്തിനെത്തിയാൽ വൻ ജനസഞ്ചയത്തെ ആകർഷിക്കാൻ അവർക്ക് കഴിയും.


മാത്രമല്ല, കേരളത്തിലുള്ള ബംഗാളികളെല്ലാം മമതയുടെ അനുയായികളായി മാറുമെന്നും അത് തൃണമൂലിന് ഗുണകരമാവുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. മമത എത്തിയില്ലെങ്കിലും തൃണമൂലിന്റെ ജനകീയ മുഖമായ മഹുവ മൊയ്ത്രയെ എങ്കിലും കേരളത്തിൽ എത്തിക്കാൻ അൻവറും സംഘവും ശ്രമിക്കുന്നുണ്ട്. എന്നാൽ നിലമ്പൂരിനൊപ്പം ബംഗാളിലെ നാദിയ ജില്ലയിലെ കരിംഗഞ്ചിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ അക്കാര്യത്തിലും ഇതുവരെ ഉറപ്പു കിട്ടിയിട്ടില്ല.

pinarayi
 
അൻവർ കൂടി കളത്തിലിറങ്ങിയതോടെ അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷിയാവുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.സ്വരാജും യു.ഡി.എഫിന്റെ ആര്യാടൻ ഷൗക്കത്തും  ഒരുപോലെ ഭയക്കുന്ന ഘടകമാണ് അൻവർ.

ആരുടെയൊക്കെ വോട്ടുകളാവും അൻവർ ചോർത്തുകയെന്നാണ് ഇനി അറിയേണ്ടത്. മൂന്നരപ്പതിറ്റാണ്ട് കാലം പിതാവ് ആര്യാടൻ മുഹമ്മദ് നയിച്ച മണ്ഡലത്തിൽ പിതാവിന്റെ വിജയക്കൊടി കന്നിയങ്കത്തിൽ കൂടെക്കൂട്ടാൻ സാധിക്കാതിരുന്ന ആര്യാടൻ ഷൗക്കത്തിന് ഇത് അഭിമാന പോരാട്ടമാണ്.

അന്ന് മുസ്ലിം ലീഗുമായി ആര്യാടൻ ഷൗക്കത്തിന് നല്ല ബന്ധമല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലാണ് നിലവിൽ താമസമെങ്കിലും മലപ്പുറം പോത്തുകല്ല് സ്വദേശിയായ എം.സ്വരാജിന് നിലമ്പൂരുകാർക്കിടയിൽ നല്ല മതിപ്പാണ്. പാർട്ടിയിലെ യുവ നേതാക്കളിൽ ഏറ്റവും ശ്രദ്ധേയനാണ്.


ഇടതുപക്ഷത്തിന്റെ വോട്ടുകൾ ചോരാതെ നിർത്താനുള്ള കഴിവ് സ്വരാജിനുണ്ടെന്നാണ് വിലയിരുത്തൽ. പലസ്തീൻ വിഷയത്തിൽ അദ്ദേഹം എടുത്ത നിലപാടുകൾ കാരണം മുസ്ലീം വോട്ടുകൾ കിട്ടുമെന്നാണ് വിലയിരുത്തൽ. നിലമ്പൂരിലെ ഇടതുപക്ഷക്കാരായ ജനങ്ങളുടെ വൈകാരിക രൂപമുള്ള നേതാവായിരുന്നു അൻവർ.


mamatha banarji-2

ഇടതുപക്ഷത്തെയും മുസ്ലീം വിഭാഗത്തിലെയും വലിയൊരു ശതമാനം വോട്ടുകൾ അൻവറിന് കിട്ടുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, വി.എസ് അച്യുതാനന്ദനെതിരേ നിലപാടുകളെടുത്ത സ്വരാജിന് നിലമ്പൂരിലെ വി.എസ് വിഭാഗക്കാരായ പാർട്ടിക്കാരുടെ വോട്ട് കിട്ടില്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു. 

രണ്ടും കല്പിച്ചാണ് പി.വി.അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പോരാട്ടത്തിറങ്ങുന്നത്. ആര്യാടൻ ഷൗക്കത്തിന് എതിരായ വോട്ടുകൾ അൻവറിന് വീഴാൻ സാദ്ധ്യതയുണ്ട്.

അൻവർ പിടിക്കുന്ന വോട്ടുകൾ ആർക്ക് ലഭിക്കേണ്ട വോട്ടുകളാവുമെന്നതിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾക്ക് ആശങ്കയുണ്ട്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ എന്ന വിളിപ്പേര് അൻവറിനുണ്ട്.