/sathyam/media/media_files/2025/11/24/244710-mami-missing-businessman-kozhikode-jpg-2025-11-24-13-51-48.webp)
കോഴിക്കോട്: കോഴിക്കോട് മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
മാമിയെ കാണാതായ ദിവസം സിസി ടിവി പരിശോധിക്കുന്നതിലുള്‍പ്പെടെ നടക്കാവ് പോലീസ് വീഴ്ച വരുത്തിയെന്നാണ് നാര്‍ക്കോട്ടിക് എസിപി ഉത്തരമേഖലാ ഐജിക്ക് നല്‍കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോക്കൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കുടുംബവും ആരോപിച്ചിരുന്നു.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് പി. കെ ജിജീഷ് ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് ആദ്യമന്വേഷിച്ച നടക്കാവ് പൊലീസിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് എഡിജിപി നേരത്തെ കണ്ടെത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും പ്രാഥമിക തെളിവു ശേഖരണത്തിലും വീഴ്ചയുണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ്പാല്‍ മീണ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് നാര്‍ക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല.
മാമിയെ കാണാതായ അരയിടത്തു പാലം സിഡി ടവറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി.
ഏറെ വൈകിയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതിലും പിഴവുണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് തുടര്‍ അന്വേഷണത്തെ ബാധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരുടെ വിശദീകരണം പരിശോധിച്ചശേഷമാകും തുടര്‍ നടപടി.
കേസ് തുടക്കത്തില്‍ അന്വേഷിച്ച നടക്കാവ് പോലീസിന് വീഴ്ചയുണ്ടായെന്ന് മാമിയുടെ കുടുംബം നേരത്ത ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കോഴിക്കോട് നിന്നും കാണാതാകുന്നത്.
ലോക്കല്‍ പോലീസും ,പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസിൽ തുമ്പുണ്ടാക്കാനായില്ല നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us