New Update
/sathyam/media/media_files/NGQ1rwoKWpCDwOq17gDv.webp)
കോട്ടയം: തെരുവുനായ്ക്കളുടെ കടിയേറ്റു നഷ്ടപരിഹാരത്തിനു കേരളത്തില്‍ അപേക്ഷിക്കുന്നതു നിരവധി പേര്‍. തെരുവുനായ 2021ല്‍ നായയുടെ കടിയേറ്റത് 2.21 ലക്ഷം പേര്‍ക്കായിരുന്നെങ്കില്‍ 2024ല്‍ ഇതു 3.17 ലക്ഷമായും വര്‍ധിച്ചു.
2024ല്‍ ഏറ്റവും കൂടുതല്‍ നായയുടെ കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണ്. 50780 പേര്‍ക്കു കടിയേറ്റു. കൊല്ലത്ത് 37618, എറണാകുളം 32086, പാലക്കാട് 31303, തൃശൂര്‍ 29363 എന്നിങ്ങനെയാണു കടിയേറ്റു ചികിത്സ തേടിയവരുടെ കണക്കുകൾ. വളര്‍ത്തു നായയുടെ കടിയേറ്റതുള്‍പ്പടെയാണിത്.
തെരുവു നായയുടെ കടിയേറ്റവരാണു നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുന്നത്. ഇത്തരം കേസുകൾ പരിഗണിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ സുപ്രിംകോടതി 2016 ൽ സിരിജഗന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതു പ്രകാരം 30,000 മുതല്‍ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു.
വൈകിക്കുന്ന ഓരോ വര്‍ഷവും ഒന്‍പതു ശതമാനം പലിശയോടെ നഷ്ടപരിഹാരം നല്‍കണമെന്നാണു സിരിജഗന്‍ റിപ്പോര്‍ട്ട്. ഇതു പ്രകാരം 2024ല്‍ കേരളത്തിലെ 32 പഞ്ചായത്തുകളോട് 39 ലക്ഷം നല്‍കാന്‍ തദ്ദേശ വകുപ്പ് നിര്‍ദേശിച്ചിരുന്നു.
നഷ്ടപരിഹാരം കിട്ടാനുണ്ടാകുന്ന കാലതാമസം മാത്രമാണ് ഏക തടസം. കൂടുതല്‍ പേരെയും കേസ് നല്‍കുന്നതില്‍ നിന്നും പിന്‍വലിക്കുന്നതും ഇതാണ്. 2016-17 കാലയളവില്‍ ഫയല്‍ ചെയ്ത കേസില്‍ തുക കിട്ടിയത് 2024 ല്‍ മാത്രമാണ്. തെരുവു നായയുടെ കടിയേല്‍ക്കല്‍, വാഹനമോടിക്കുമ്പോള്‍ തെരുവ് നായ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. തെരുവു നായയുടെ ആക്രമണത്തില്‍ നിന്നുമേറ്റ പരുക്ക് എത്രത്തോളമുണ്ട്, അംഗവൈകല്യം സംഭവിച്ചോ, ജോലി നഷ്ടപ്പെട്ടോ, പരുക്കേറ്റയാളുടെ പ്രായം എന്നിവയൊക്കെ പരിഗണിച്ചു മാത്രമാണു കമ്മിറ്റി നഷ്ടപരിഹാരത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത്.
ആദ്യപടിയായി വ്യക്തമായൊരു അപേക്ഷ കമ്മിറ്റിക്കു നല്‍കണം. അപേക്ഷയോടൊപ്പം ചികിത്സ ചെലവുകളുടെ ബില്ലുകള്‍, ചികിത്സ തേടിയതിന്റെ തെളിവ്, വാഹനത്തിനാണു കേടുപാടുകള്‍ പറ്റിയതെങ്കില്‍ അതിനായി ചെലവായ തുകയുടെ ബില്ലുകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കണം.
പരാതി പരിശോധിച്ചതിനുശേഷം സമിതി പരാതിക്കാരനെ ഹിയറിങിനു വിളിപ്പിക്കും. പരാതിക്കാരന്‍ നേരിട്ടു ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. സമിതി കാര്യങ്ങളെല്ലാം പരിശോധിച്ചു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചാല്‍ ആ തുക പരാതിക്കാരന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്(പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍) നല്‍കേണ്ടത്. അതിനാല്‍ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കൂടി ഭാഗം കേട്ട ശേഷമാണു നഷ്ടപരിഹാരം വിധിക്കുന്നത്. തെരുവ് നായയാണെങ്കില്‍ മാത്രമേ നഷ്ട പരിഹാരം ലഭിക്കൂ. വീടുകളില്‍ വളര്‍ത്തുന്ന നായകളാണ് ആക്രമിക്കുന്നതെങ്കില്‍ നഷ്ടപരിഹാരം ലഭിക്കില്ല.