കാസര്‍കോട്: 3.407 കിലോഗ്രാം എംഡിഎംഎയുമായി പ്രതി പിടിയില്‍. അസ്കർ അലി എന്നയാളെയാണ് കാസര്‍കോട് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഉപ്പളയിലുള്ള വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ എംഡിഎംഎ കൂടാതെ 642.65 ഗ്രാം കഞ്ചാവും 30 ക്യാപ്സുകളും 96.96 ഗ്രാം മറ്റു മയക്കുമരുന്നുകളും കണ്ടെത്തി.
അബ്ദുൽ റഹീം എന്നയാളിൽ നിന്ന് 49.33ഗ്രാം മയക്കുമരുന്ന് വാഹന പരിശോധനയ്ക്കിടയിൽ മേൽപ്പറമ്പ പൊലീസ് പിടികൂടിയിരുന്നു. അന്വേഷണത്തിൽ അയാൾക്ക് മയക്കുമരുന്ന് നൽകിയത് അസ്കർ അലിയാണെന്ന് മനസ്സിലായി. തുടർന്ന് മേൽപ്പറമ്പ പൊലീസ് മഞ്ചേശ്വരം പൊലീസിന്റെ സഹായം തേടുകയായിരുന്നു.
അസ്കർ അലിയുടെ താമസസ്ഥലം മനസ്സിലാക്കി അയാളുടെ വീട് പരിശോധിച്ചു. കേരളത്തിൽ ഇതുവരെ പിടികൂടിയതിൽഏറ്റവും വലിയ അളവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്ത 3.407 കിലോഗ്രാം എംഡിഎംഎ.
മേൽപ്പറമ്പ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സന്തോഷ് കുമാർ എ, എസ് സി പി ഒ പ്രദീപ് കുമാർ കെ, കാസർഗോഡ് സ്പെഷ്യൽ ബ്രാഞ്ച് എസ് സി പി ഒ പ്രതീഷ് ഗോപാൽ, വിദ്യാനഗർ സ്റ്റേഷൻ എ എസ് ഐ പ്രസാദ് വി കെ, മഞ്ചേശ്വരം സ്റ്റേഷൻ എസ് ഐ നിഖിൽ കെ കെ,എസ് ഐ സലിം പി യു, എ എസ് ഐമാരായ മധുസൂദനൻ കെ എം, സുമേഷ് രാജ് കെ വി, എസ് സി പി ഒ ധനേഷ് കെ, സി പി ഒ മാരായ നിതീഷ് സി, നിതിൻ പി വി, പ്രഷോബ് കെ, വന്ദന എന്നിവരടങ്ങിയ സംഘത്തിൻ്റെ മികവിലാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനും ഈ ശൃംഖലയില മറ്റു കണ്ണികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ല പൊലീസ് മേധാവി ശിൽപ ഡിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുമുണ്ട്.