തിരുവനന്തപുരം: വിവാദമായ സ്വകാര്യ യൂണിവേഴ്‌സിറ്റിയുടെ പരസ്യത്തിന്റെ ഭാഗമായി മലയാള പത്രമാദ്ധ്യമങ്ങൾ 2050ലെ സാങ്കൽപ്പിക പത്രമിറക്കയതിനെതിരെ രൂക്ഷ വിമർശനമുയർത്തി പൊതു സമൂഹം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം വാർത്താ രൂപത്തിൽ മുൻ പേജ് നിറയെ പ്രസിദ്ധീകരിച്ചതാണ് കടുത്ത വിമർശനത്തിന് കാരണമായിട്ടുള്ളത്. പത്രത്തിന്റെ മാസ്റ്റ് ഹെഡിൽ മാർക്കറ്റിംഗ് ഫീച്ചർ എന്ന് നലകിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല.
/sathyam/media/media_files/2025/01/24/vz0BrpaieEe13xTzMxF9.jpg)
മുഖ്യധാരാ പത്രങ്ങളുടെ മുൻപേജ് പരസ്യത്തിനായി നീക്കിവെയ്ക്കുകയും എല്ലാ വാർത്തകളും സാങ്കൽപികവും പരസ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് രാവിലെ ആശയക്കുഴപ്പത്തിനും പിന്നീട് വിമർശനത്തിനും കാരണമായത്.
വാർത്തകളിലെ വസ്തുതയും സത്യസന്ധതയും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഇത്തരത്തിൽ വാർത്തകൾ നൽകിയതിനെതിരെ മുതിർന്ന മാദ്ധ്യപ്രവർത്തകരടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇനി പത്രമാദ്ധ്യമങ്ങൾക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി എങ്ങനെ പറയാനാവുമെന്നാണ് അവർ ഉയർത്തുന്ന ചോദ്യം.
സത്യസന്ധതയോെട വിവരങ്ങളറിയാൻ പണം മുടക്കി പത്രം വാങ്ങുന്ന വായനക്കാരെ മുഖ്യധാരാ പത്രമാനേജ്‌മെന്റുകൾ വഞ്ചിച്ചുവെന്നാണ് ഇവർ ഉയർത്തുന്ന വാദം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പേരില്‍ ദിവസങ്ങള്‍ക്കു മുമ്പ് ബോബി ചെമ്മണ്ണൂരിനെതിരെ തിരിഞ്ഞ മാദ്ധ്യമങ്ങളാണ് ഇന്ന് കള്ളപ്പരസ്യത്തിലൂടെ വായനക്കാരെ മുഴുവന്‍ കബളിപ്പിച്ചത്.
/sathyam/media/media_files/2025/01/24/wSnZyZKZwhmvsBeauiUH.jpg)
മുൻപേജിൽ പരസ്യത്തിന്റെ പേരിൽ കള്ളവാർത്തകൾ കുത്തിനിറച്ച് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ എഡിറ്റോറിയൽ തലവൻമാരായി എങ്ങനെ ആത്മാഭിമാനമുള്ളവർക്ക് ഇരിക്കാനാവുമെന്ന വിമർശനവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
പരസ്യദാതാക്കൾക്ക് പത്രത്തിന്റെ മുൻപേജ് തീറെഴുതുകയും അവർ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്തകൾ ഒരു ഉളുപ്പും കൂടാതെ പ്രസിദ്ധീകരിക്കുകയും ചെയ്തത് അക്ഷന്തവ്യമായ അപരാധമെന്ന നിലയിലാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകർ കാണുന്നത്.
അഴിമതി ആരോപണങ്ങളടക്കം തെളിവില്ലാതെ പത്രങ്ങളിലൂടെ ഉന്നയിക്കുമ്പോൾ തന്നെ അത് പ്രസിദ്ധീകരിച്ച പത്രം പക്ഷപാതമായി പെരുമാറുന്നുവെന്ന് സ്ഥിരം വിമർശനമുയരുന്ന സത്യാനന്തരകാലത്ത് പരസ്യത്തിന്റെ പേരിലുള്ള ഇത്തരം വാർത്ത വിന്യാസങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന വാദവും ഉയരുന്നുണ്ട്.
/sathyam/media/media_files/2025/01/24/5uNsM5e5L5d0glQQvJLA.jpg)
പണം മുടക്കിയാൽ എന്തും ഏത് രീതിയിലും പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിലയുണ്ടാവുന്നത് ഭാവിയിൽ നല്ലതിനല്ലെന്നും വ്യക്തമാക്കപ്പെടുന്നു. വിഷയത്തിൽ മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാനേജ്‌മെന്റുകൾ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.