കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നതിന് പിന്നാലെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കാണാനില്ലെന്ന് പരാതി. തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീയെയാണ് കാണാനില്ലെന്ന പരാതി വന്നിരിക്കുന്നത്.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കാണാതായതായി ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നത്. പതിനാലാം വാര്‍ഡിലെ ശൗചാലയത്തിൽ കുളിക്കാനായി ബിന്ദു പോയതായി ഭര്‍ത്താവിന് വിവരമുണ്ട്. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്.
മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്. അതേസമയം ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി വരുന്നതേയുള്ളു.
14ാം വാര്‍ഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ടു പേര്‍ക്കാണ് പരുക്ക്. സാരമായ പരുക്കില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റ് (11) നാണ് പരുക്കേറ്റത്.
ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്ന അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
രോഗികളെ ഒഴിപ്പിക്കുന്നതിനിടെ ക്വാഷ്വാലിറ്റി ജീവനക്കാരന്‍ അമല്‍ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് 10 , 11 , 14. വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.
മന്ത്രി വീണ ജോര്‍ജും വി എന്‍. വാസവനും മെഡിക്കല്‍ കോളജിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയും സ്ഥലത്തുണ്ട്.