/sathyam/media/media_files/2025/09/25/bindu-2025-09-25-19-58-35.jpg)
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തകർന്ന് വീണ കെട്ടിടാവശിഷ്ടത്തിനുള്ളിൽ രണ്ടേകാൽ മണിക്കൂറോളം കുടുങ്ങിക്കിടന്ന് മരിച്ച തലയോലപ്പറമ്പ് മേപ്പത്തുകുന്നേൽ ബിന്ദുവിന് വീടൊരുങ്ങുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം നവീകരിച്ചു നൽകിയ വീടിന്റെ താക്കോൽ നാളെ കൈമാറും.
ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും അവശിഷ്ടങ്ങൾക്കടിയിൽ ആരുമില്ലെന്നും മന്ത്രി വീണാ ജോർജ് സ്ഥലത്തെത്തി മറ്റാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചതാണ് വിനയായത്. ഇതോടെ രക്ഷാപ്രവർത്തകരും ഉദാസീനതയിലായി. പിന്നീടാണ് ബിന്ദുവിന്റെ ബന്ധുക്കളുടെ പരാതി ഗൗരവത്തിലെടുക്കുന്നത്. സ്ലാബുകൾക്കിടയിൽ മുഖം തകർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മന്ത്രി വീണാജോർജ്ജിന്റെ വീഴ്ചയ്ക്ക് മന്ത്രി ആർ.ബിന്ദു പ്രതിവിധി കാണുകയാണെന്നാണ് വിലയിരുത്തൽ. ജൂലൈ 3ന് ഉണ്ടായ അപകടത്തെത്തുടർന്ന് കുടുംബാംഗങ്ങൾക്ക് സാന്ത്വനവുമായി ബിന്ദുവിന്റെ വീട് സന്ദർശിച്ചപ്പോൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഈ കുടുംബത്തിന് നൽകിയ ഉറപ്പാണ് നാഷണൽ സർവീസ് സ്‌കീമിന്റെ സ്നേഹവീടായി ഒരുങ്ങിയിരിക്കുന്നത്. 12.50 ലക്ഷം ചെലവിലാണ് ബിന്ദുവിന്റെ വീട് നാഷണൽ സർവീസ് സ്‌കീമിന്റെ മുൻകൈയിൽ നവീകരിച്ചു നൽകുന്നത്.
ചുറ്റുമതിലടക്കം പൂർത്തിയാക്കിയ നവീകരണ പ്രവൃത്തികൾ മൂന്നു മാസത്തിനുള്ളിലാണ് പൂർത്തിയാക്കി കുടുംബത്തിന് കൈമാറുന്നത്. ഇതിനകം അടുക്കളഭാഗം പൊളിച്ച് ശുചിമുറി ഉൾപ്പെടുന്ന മുറിയാക്കി കോൺക്രീറ്റ് ചെയ്‌തു. മുറ്റത്തിന്റെ താഴ്ന്ന ഭാഗം കെട്ടിയുയർത്തി സംരക്ഷണഭിത്തി ഉണ്ടാക്കി. പുതിയ അടുക്കളയും വർക്ക് ഏരിയയും നിർമ്മിച്ചു. സൺഷെയ്ഡും പുതുക്കിപ്പണിതു. സെപ്റ്റിക് ടാങ്കും വീട്ടിലേക്കെത്താൻ വഴിയിൽനിന്നും പടവുകൾ പുതുക്കി കൈവരിയും പണിതു.
ബിന്ദുവിന്റെ കുടുംബത്തിന് ഉടനടി ആശ്വാസമെത്തിക്കാൻ ഇടപെട്ട സംസ്ഥാന സർക്കാർ, പത്തര ലക്ഷം രൂപ അടിയന്തിര ആശ്വാസധനമായി അനുവദിച്ചിരുന്നു. മകൾ നവമിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തതിനു പുറമെ, മകൻ നവനീതിന് ജോലിയും ഉറപ്പാക്കിയിരുന്നു.
ഇതോടൊപ്പമാണ് വീടിന്റെ നവീകരണ പ്രവൃത്തി ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിൽ നാഷണൽ സർവീസ് സ്‌കീം ഏറ്റെടുത്ത് വേഗത്തിൽ പൂർത്തിയാക്കിയത്. തലയോലപ്പറമ്പ് ഉമ്മൻകുന്നിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഭവനത്തിൻ്റെ താക്കോൽ കൈമാറും. ബിന്ദുവിന്റെ 'അമ്മ സീതാലക്ഷ്‌മിയും ഭർത്താവ് വിശ്രുതനും അടങ്ങുന്ന കുടുംബം താക്കോൽ സ്വീകരിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്കാണ് ചടങ്ങ്.
അപകട സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും ഉടൻ സ്ഥലത്തെത്തിയിരുന്നു. അവിടെ വച്ചാണ് മന്ത്രി വീണാ ജോർജ്ജ് വിവാദ പരാമർശം നടത്തിയത്.
കെട്ടിടത്തിനടിയിൽ ആരുമില്ലെന്ന ധാരണയിൽ രക്ഷാ പ്രവർത്തനം ആദ്യം അവസാനിപ്പിക്കുകയായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്ന പരാതി അധികൃതർ ഗൗരവത്തിലെടുത്തത് ഏറെ വൈകിയായിരുന്നു. വിവിധകെട്ടിടങ്ങളുടെ ഇടയിൽ നടുമുറ്റം പോലുള്ള ഭാഗത്തെ അപകടം രക്ഷാ പ്രവർത്തം വൈകിപ്പിച്ചു. മൂന്ന് ഹിറ്റാച്ചികൾ ആശുപത്രി വാർഡുകളിലൂടെ എത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമായിരുന്നു.
കെട്ടിടം അടച്ചിട്ടിരിക്കുകായയിരുന്നെ മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന കൂട്ടിരിപ്പുകാരും രോഗികളും തള്ളിയിരുന്നു. ശൗച്യാലവും രാവിലെയും ഉപയോഗിച്ചിരുന്നതായി കൂട്ടിരിപ്പുകാർ പറഞ്ഞതോടെ സർക്കാരും പ്രതിരോധത്തിലായി. ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട് മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചപ്പോൾ സംസ്കാര ചടങ്ങിനുള്ള സഹായ ധനമായി 50,000 രൂപ കൈമാറിയിരുന്നു. മകൾ നവമിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തി. ചെലവ് പൂർണമായും സർക്കാർ വഹിച്ചു.